മുംബൈ: രഞ്ജി ട്രോഫി സെമിയിൽ തകർപ്പൻ സെഞ്ച്വറിയുമായി ഇന്ത്യൻ താരം ഷർദുൽ താക്കൂർ. ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞ മുംബൈയ്ക്ക് രക്ഷകനായാണ് താക്കൂർ അവതരിച്ചത്. 105 പന്തുകൾ നേരിട്ട് 13 ഫോറും നാല് സിക്സും സഹിതം താരം 109 റൺസെടുത്ത് പുറത്തായി. 95 റൺസിൽ നിൽക്കെ ഒരു തകർപ്പൻ സിക്സിലൂടെയാണ് താക്കൂർ ആഭ്യന്തര ക്രിക്കറ്റിലെ തന്റെ ആദ്യ സെഞ്ച്വറി പൂർത്തിയാക്കിയത്.
മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ തമിഴ്നാട് 146 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിൽ മുഷീർ ഖാന്റെ 55 റൺസ് മാത്രമാണ് മുൻനിരയിൽ മുംബൈയ്ക്ക് കരുത്തേകിയത്. അജിൻക്യ രഹാനെ 19 റൺസുമായും ശ്രേയസ് അയ്യർ മൂന്ന് റൺസെടുത്തും പുറത്തായി. ഇതോടെ മുംബൈ സംഘം ഏഴിന് 106 എന്ന് തകർന്നു.
എട്ടാം വിക്കറ്റിൽ വിക്കറ്റ് കീപ്പർ ഹാർദ്ദിക്ക് താമോറിന് കൂട്ടായി ഷർദുൽ താക്കൂറെത്തി. താമോർ 35 റൺസെടുത്ത് പുറത്താകുമ്പോൾ മുംബൈ ലീഡ് നേടിയിരുന്നു. 10-ാം വിക്കറ്റിൽ തനൂഷ് കോട്യാനും തുഷാർ ദേശ്പാണ്ഡെയും പോരാട്ടം തുടരുകയാണ്. കോട്യാൻ 74 റൺസുമായും ദേശ്പാണ്ഡെ 17 റൺസുമായും പുറത്താകാതെ നിൽക്കുകയാണ്. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ മുംബൈ ഒമ്പത് വിക്കറ്റിൽ 353 റൺസെടുത്തിട്ടുണ്ട്. 207 റൺസിന്റെ ലീഡാണ് മുംബൈയ്ക്ക് ഇപ്പോഴുള്ളത്. തമിഴ്നാടിനായി സായി കിഷോർ ആറ് വിക്കറ്റ് വീഴ്ത്തി.
മറ്റൊരു മത്സരത്തിൽ വിദർഭയ്ക്കെതിരെ മധ്യപ്രദേശ് ഒന്നാം ഇന്നിംഗ്സിൽ ലീഡ് നേടി. വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 170 റൺസിന് മറുപടിയായി മധ്യപ്രദേശ് 252 റൺസെടുത്തു. ഓപ്പണർ ഹിമൻഷു മൻത്രി 126 റൺസ് നേടി. രണ്ടാം ഇന്നിംഗ്സിൽ വിദർഭ ഒരു വിക്കറ്റിന് 13 റൺസെന്ന നിലയിലാണ്.