ഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത താരം ഇഷാൻ കിഷൻ ഒടുവിൽ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി. ഡി വൈ പാട്ടിൽ ക്രിക്കറ്റ് കപ്പിലാണ് താരം കളിച്ചത്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കിടെയാണ് ക്രിക്കറ്റിൽ നിന്ന് ഇടവേള വേണമെന്ന് കിഷൻ ബിസിസിഐയെ അറിയിച്ചത്. പിന്നാലെ ദേശീയ ടീമിൽ മടങ്ങിയെത്താൻ കുറച്ച് ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് താരത്തോട് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രഞ്ജി ട്രോഫിയിൽ കളിക്കാൻ കിഷനോട് ബിസിസിഐ ആവശ്യപ്പെട്ടിട്ടും താരം തയ്യാറായില്ല.
ഒടുവിൽ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയെങ്കിലും താരത്തിന്റെ പ്രകടനം മോശമായിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിംഗിനിറങ്ങിയ കിഷൻ 12 പന്തിൽ 19 റൺസെടുത്ത് പുറത്തായി. രണ്ട് ഫോറും ഒരു സിക്സും താരത്തിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. മത്സരത്തിൽ 89 റൺസിന് കിഷന്റെ ടീം പരാജയപ്പെടുകയും ചെയ്തു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് താരമാണ് കിഷൻ. മാർച്ച് 24ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇത്തവണ പുതിയ നായകൻ ഹാർദ്ദിക്ക് പാണ്ഡ്യയുടെ കീഴിൽ കപ്പ് അടിക്കാനുള്ള തയ്യാറെടുപ്പിലാണ്.