റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. രണ്ടാം ദിനം ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 34 റൺസെടുത്തിട്ടുണ്ട്. രണ്ട് റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. 27 റൺസുമായി ജയ്സ്വാളും നാല് റൺസുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ.
ഏഴിന് 302 എന്ന സ്കോറിൽ നിന്നാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ബാറ്റിംഗ് പുഃനരാരംഭിച്ചത്. റൂട്ടും റോബിൻസണും ചേർന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 102 റൺസ് കൂട്ടിച്ചേർത്തു. 58 റൺസെടുത്ത് അർദ്ധ സെഞ്ച്വറി പിന്നിട്ട റോബിൻസണെ പുറത്താക്കി രവീന്ദ്ര ജഡേജ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി. പിന്നാലെ റൺസെടുക്കും മുമ്പ് ഷുഹൈബ് ബഷീറിനെയും ജഡേജ പുറത്താക്കി.
ജെയിംസ് ആൻഡേഴ്സണെയും റൺസ് എടുക്കും മുമ്പ് പുറത്താക്കി ജഡേജ ഇംഗ്ലീഷ് ഇന്നിംഗ്സ് അവസാനിപ്പിച്ചു. ജോ റൂട്ട് 122 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യൻ നിരയിൽ രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി.