റാഞ്ചി: ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 353 റൺസിന് പുറത്ത്. 122 റൺസ് നേടിയ ജോ റൂട്ട് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റെടുത്തു. രണ്ടാം ദിനം ഇംഗ്ലണ്ടിന് അവശേഷിച്ച മൂന്നും വിക്കറ്റുകളും വീഴ്ത്തിയത് ജഡേജയാണ്.
ഏഴിന് 302 എന്ന സ്കോറിൽ നിന്നാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ബാറ്റിംഗ് പുഃനരാരംഭിച്ചത്. റൂട്ടും റോബിൻസണും ചേർന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 102 റൺസ് കൂട്ടിച്ചേർത്തു. 58 റൺസെടുത്ത് അർദ്ധ സെഞ്ച്വറി പിന്നിട്ട റോബിൻസണെ പുറത്താക്കി രവീന്ദ്ര ജഡേജ ഇന്ത്യയ്ക്ക് ബ്രേയ്ക്ക് ത്രൂ നൽകി. പിന്നാലെ റൺസെടുക്കും മുമ്പ് ഷുഹൈബ് ബഷീറിനെയും ജഡേജ പുറത്താക്കി.
ജെയിംസ് ആൻഡേഴ്സണെയും റൺസ് എടുക്കും മുമ്പ് പുറത്താക്കി ജഡേജ ഇംഗ്ലീഷ് ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഇന്ത്യൻ നിരയിൽ നാല് വിക്കറ്റെടുത്ത ജഡേജയെ കൂടാതെ ആകാശ് ദീപ് മൂന്നും മുഹമ്മദ് സിറാജ് രണ്ടും രവിചന്ദ്രൻ അശ്വിൻ ഒരു വിക്കറ്റും വീഴ്ത്തി.