രണ്ടാം ടെസ്റ്റിന് ജഡേജ ഉണ്ടാകില്ല? സ്കാൻ റിപ്പോർട്ട് ഇന്ന്
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കളിച്ചേക്കില്ല. പിൻതുടയിലെ ഞരമ്പിന് പരിക്കേറ്റതിനെ തുടർന്നാണ് ജഡേജയുടെ സാന്നിധ്യം സംശയിത്തിലാകുന്നത്. താരത്തിന്റെ സ്കാൻ റിപ്പോർട്ട് ഇന്ന് ലഭ്യമായേക്കും. വിശാഖപട്ടണത്ത് ഫെബ്രുവരി രണ്ടിന് തുടങ്ങുന്ന ടെസ്റ്റ് ജഡേജയ്ക്ക് നഷ്ടമാകുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന.
രണ്ടാം ടെസ്റ്റ് കളിക്കാതിരുന്നാൽ മൂന്നാം മത്സരത്തിന് ജഡേജ പൂർണമായും സുഖപ്പെടും. താരത്തിന്റെ കാര്യത്തിൽ അനാവശ്യ റിസ്ക് എടുക്കേണ്ടെന്നാണ് ഇന്ത്യൻ ടീമിന്റെ തീരുമാനം. ആദ്യ ടെസ്റ്റിന്റെ നാലാം ദിവസം ബെൻ സ്റ്റോക്സിന്റെ നേരിട്ടുള്ള ത്രോയിൽ ജഡേജ റൺഔട്ടായിരുന്നു. പരിക്കേറ്റതിനാൽ ജഡേജയ്ക്ക് ക്രീസിൽ ഓടിയെത്താൻ സാധിച്ചില്ല.
ഹൈദരാബാദിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും നിർണായക സാന്നിധ്യമായിരുന്നു ജഡേജ. ആദ്യ ഇന്നിംഗ്സിൽ 87 റൺസും മൂന്ന് വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ ജഡേജ നേടിയത് രണ്ട് വിക്കറ്റാണ്. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ ബാറ്റുകൊണ്ട് ജഡേജയ്ക്ക് തിളങ്ങാൻ കഴിയാതെ പോയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.