ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ അല്ലെന്ന് രാഹുൽ ദ്രാവിഡ്. സെപ്റ്റംബറിൽ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മുതൽ രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. എന്നാൽ ഈ പരമ്പരയിൽ രണ്ട് അധിക കീപ്പർമാരെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീകർ ഭരതിനൊപ്പം പുതുമുഖം ധ്രുവ് ജുറേലും ഇന്ത്യൻ ടീമിലെത്തി.
ഇന്ത്യൻ ടീമിൽ രണ്ട് സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർമാർ ഉണ്ടെന്ന് ദ്രാവിഡ് പറഞ്ഞു. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ രാഹുൽ ബാറ്ററായും വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം പുറത്തെടുത്തു. എന്നാൽ രണ്ട് കീപ്പർമാർ ഉള്ളപ്പോൾ രാഹുലിനെ ബാറ്ററായി ഉപയോഗിക്കാനാണ് ഇന്ത്യൻ ടീം ആഗ്രഹിക്കുന്നതെന്നും ദ്രാവിഡ് വ്യക്തമാക്കി.
പരമ്പരയിൽ ഇന്ത്യയ്ക്ക് വേണ്ടി ഒന്നാം വിക്കറ്റ് കീപ്പറായ ശ്രീകർ ഭരത് തന്നെയാവും കളത്തിലിറങ്ങുക. എന്നാൽ ഇതുവരെ മികച്ച ഇന്നിംഗ്സുകൾ കളിക്കാൻ കഴിയാത്തതാണ് ഭരതിന് തിരിച്ചടിയാകുന്നത്. ഒരുപക്ഷേ അവസാന മത്സരങ്ങളിൽ ധ്രുവ് ജുറേലിനും ടീമിൽ അവസരം ലഭിച്ചേക്കും.