ഹൈദരാബാദ്: രോഹിത് ശർമ്മയ്ക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനാകാൻ താൽപ്പര്യം പ്രകടിപ്പിച്ച് പേസർ ജസ്പ്രീത് ബുംറ. ഇന്ത്യൻ നായകനാകാൻ അവസരം ലഭിച്ചാൽ തനിക്ക് സന്തോഷമെന്ന് ബുംറ പറഞ്ഞു. ഇന്ത്യയെ ഒരു ടെസ്റ്റിൽ മാത്രമാണ് ബുംറ നയിച്ചിട്ടുള്ളത്. രോഹിത് ശർമ്മയുടെ അഭാവത്തിൽ ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിൽ നടന്ന മത്സരത്തിൽ പക്ഷേ ഇന്ത്യ പരാജയപ്പെട്ടു. അയർലൻഡിൽ മൂന്ന് ട്വന്റി 20 മത്സരങ്ങളിലും ബുംറ ഇന്ത്യൻ നായകനായിട്ടുണ്ട്.
36 വയസ് പിന്നിട്ട ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ കരിയർ ഇനി അധികനാൾ നീണ്ടേക്കില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ബുംറയുടെ പ്രതികരണം. ഒരു ടെസ്റ്റിൽ ഇന്ത്യയെ നയിക്കാൻ കഴിഞ്ഞത് വലിയ അംഗീകാരമെന്ന് ബുംറ പറഞ്ഞു. ടെസ്റ്റ് കളിക്കുക മഹത്തരമാണ്. നായകനാകുക അതിലേറെ മഹത്തരവുമാണ്. ഒരു ഫാസ്റ്റ് ബൗളറെന്ന നിലയിൽ തനിക്ക് ചിലപ്പോൾ ഫൈനൽ ലെഗിൽ ഫീൽഡ് ചെയ്യേണ്ടി വരും. എങ്കിലും ടീമിന്റെ എല്ലാ തീരുമാനങ്ങളിലും ഭാഗമാകുന്നത് സന്തോഷകരമാണെന്നും ബുംറ വ്യക്തമാക്കി.
ഫാസ്റ്റ് ബൗളർമാർ അധികമൊന്നും ക്യാപ്റ്റന്മാരായി കണ്ടിട്ടില്ല. ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് പേസ് ബൗളറാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും കമ്മിൻസ് ഓസ്ട്രേലിയയെ ജേതാക്കളാക്കി. ക്യാപ്റ്റനാകുന്നത് കഠിനമായ ജോലിയാണ്. എന്നാൽ പേസർമാർ ക്യാപ്റ്റനാകുന്നത് നല്ല മാതൃകയാണെന്നും ബുംറ പ്രതികരിച്ചു. ദ ഗാർഡിയനാണ് ബുംറയുടെ വാക്കുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.