കേപ്ടൗണിലെ പിച്ചിൽ ഐസിസിക്ക് അതൃപ്തി; ഡിമെറിറ്റ് പോയിന്റ്
കേപ്ടൗൺ: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് നടന്ന കേപ്ടൗണിലെ പിച്ചിന് ഐസിസിയുടെ റേറ്റിംഗ്. അതൃപ്തികരം എന്നാണ് പിച്ചിനെതിരെ ഐസിസിയുടെ നിലപാട്. മത്സരം ഒന്നര ദിവസത്തിൽ അവസാനിച്ചതിന് പിന്നാലെ പിച്ചിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.
ഇന്ത്യയിലെ പിച്ചുകളെ മാത്രം കുറ്റപ്പെടുത്തുന്നുവെന്ന് സൂചിപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പരോക്ഷ വിമർശനവും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐസിസി റേറ്റിംഗ് വന്നിരിക്കുന്നത്. മത്സരത്തിൽ വെറും അഞ്ച് സെഷനിലായി 33 വിക്കറ്റുകളാണ് വീണത്. ആദ്യ ദിവസം മാത്രം 23 വിക്കറ്റുകളും വീണു.
ഇന്ത്യൻ ക്യാപ്റ്റന് പുറമെ ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗറും പിച്ചിന്റെ നിലവാരത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഐസിസി റേറ്റിംഗിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് അപ്പീൽ നൽകാൻ 14 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. ഒരു ഡിമെറിറ്റ് പോയിന്റാണ് അതൃപ്തികരമായ സ്റ്റേഡിയങ്ങൾക്ക് ഐസിസി നൽകുന്നത്.