ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഉത്തർപ്രദേശിനെതിരെ കേരളത്തിന് സമനില. അവസാന ദിവസം 383 എന്ന വലിയ ലക്ഷ്യമാണ് കേരളത്തിന് മുന്നിലുണ്ടായിരുന്നത്. രണ്ടാം ഇന്നിംഗ്സിൽ കേരളം രണ്ടിന് 72 റൺസെടുത്തു. ആദ്യ ഇന്നിംഗ്സ് ലീഡിന്റെ ബലത്തിൽ ഉത്തർപ്രദേശിന് മൂന്ന് പോയിന്റ് ലഭിച്ചു. കേരളത്തിന് ഒരു പോയിന്റ് മാത്രമാണുള്ളത്.
നാലാം ദിവസം ഒന്നിന് 219 എന്ന ശക്തമായ നിലയിൽ നിന്നാണ് ഉത്തർപ്രദേശ് ബാറ്റിംഗ് പുഃനരാരംഭിച്ചത്. 115 റൺസെടുത്ത ആര്യന്‍ ജുയാലിന്റെ വിക്കറ്റ് രാവിലെ തന്നെ സന്ദർശകർക്ക് നഷ്ടമായി. എങ്കിലും പ്രിയം ഗാർഗും അക്ഷ്ദീപ് നാഥും തകർത്തടിച്ച് മുന്നേറി. സെഞ്ച്വറി തികച്ച ശേഷമാണ് പ്രിയം ഗാർഗ് പുറത്തായത്. 106 റൺസെടുത്ത ഗാർഗ് പുറത്തായതിന് പിന്നാലെ ഉത്തർപ്രദേശ് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. അക്ഷ്ദീപ് നാഥ് 38 റൺസെടുത്ത് പുറത്താകാതെ നിന്നു. രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 323 റൺസാണ് ഉത്തർപ്രദേശ് അടിച്ചുകൂട്ടിയത്.
കേരളത്തിനായി ജലജ് സക്സേന, ബേസിൽ തമ്പി, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിംഗ്സ് ബാറ്റിഗിനിറങ്ങിയ കേരളത്തിന് കൃഷ്ണ പ്രസാദിന്റെ വിക്കറ്റ് വേഗത്തിൽ നഷ്ടമായി. ആദ്യ ഇന്നിംഗ്സിന് സമാനമായി രണ്ടാം ഇന്നിംഗ്സിലും കൃഷ്ണ പ്രസാദ് പൂജ്യത്തിന് പുറത്തായി. 42 റൺസെടുത്ത രോഹൻ കുന്നുമേലിന്റെ വിക്കറ്റാണ് കേരളത്തിന് രണ്ടാമതായി നഷ്ടപ്പെട്ടത്. രോഹൻ പ്രേം 29 റൺസെടുത്തും സച്ചിൻ ബേബി ഒരു റൺസെടുത്തും പുറത്താകാതെ നിന്നു.