സിഡ്നി: ബിഗ് ബാഷ് ക്രിക്കറ്റ് ടൂർണമെന്റിൽ സിഡ്നി തണ്ടേഴ്സിനെ ഏഴ് വിക്കറ്റിന് തകർത്ത് പെർത്ത് സ്കോച്ചേഴ്സ്. സിഡ്നി ഉയർത്തിയ 138 റൺസിന്റെ വിജയലക്ഷ്യം 19.1 ഓവറിൽ പെർത്ത് മറികടന്നു. ജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേയ്ക്ക് എത്താനും പെർത്തിന് കഴിഞ്ഞു. സിഡ്നി തണ്ടേഴ്സ് ഏഴാമതാണ്.
മത്സരത്തിൽ ടോസ് നേടിയ പെർത്ത് സ്കോച്ചേഴ്സ് ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ വിക്കറ്റുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സിഡ്നിക്ക് സാധിച്ചു. ഓപ്പണർമാരിലൊരാളായ അലക്സ് ഹെയ്ൽസ് 72 റൺസെടുത്തു. കാമറൂൺ ബാൻക്രോഫ്റ്റ് 12 റൺസെടുത്ത് പുറത്തായി. മൂന്നാമനായി ക്രീസിലെത്തിയ ടോം കാഡ്മോർ 27 റൺസും നേടി. എന്നാൽ പിന്നീട് വന്നവർക്കാർക്കും രണ്ടക്കം കടക്കാൻ പോലും സാധിച്ചില്ല. ഇതോടെ 88ന് ഒന്ന് എന്ന ശക്തമായ നിലയിൽ നിന്നും എട്ടിന് 137ലേക്ക് സിഡ്നി ഒതുങ്ങി.
പെർത്തിനായി കൂപ്പർ കനോലി മൂന്നും ആഷ്ടൺ അഗർ രണ്ടും വിക്കറ്റ് വീഴ്ത്തി. മൂന്ന് താരങ്ങൾ റൺഔട്ടിലൂടെ പുറത്തായി. മറുപടി ബാറ്റിംഗിൽ പെർത്ത് അനായാസേന വിജയത്തിലേക്ക് നീങ്ങി. സാക്ക് ക്രൗളി 58 റൺസും ആരോൺ ഹാർഡി 22 റൺസുമെടുത്തു. ജോഷ് ഇംഗളീസ് പുറത്താകാതെ 26 റൺസ് കൂടി നേടിയതോടെ പെർത്ത് ഏഴ് വിക്കറ്റ് വിജയം സ്വന്തമാക്കി.