പെർത്ത്: പാകിസ്താനെതിരായ ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയൻ ലീഡ് 300ലെത്തി. നിലവിൽ രണ്ടിന് 84 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ. ഉസ്മാൻ ഖ്വാജ 34 റൺസുമായും സ്റ്റീവ് സ്മിത്ത് 43 റൺസുമായും ക്രീസിലുണ്ട്. റൺസൊന്നുമെടുക്കാതെ ഡേവിഡ് വാർണറെയും രണ്ട് റൺസെടുത്ത മാർനസ് ലബുഷെയ്നിന്റെയും വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.
മൂന്നാം ദിനം രണ്ടിന് 132 എന്ന സ്കോറിൽ നിന്നാണ് പാക്സിതാൻ ബാറ്റിംഗ് പുഃനരാരംഭിച്ചത്. 62 റൺസെടുത്ത ഇമാം ഉൾ ഹഖ് ഒഴികെയുള്ളവർക്ക് പാകിസ്താന് കാര്യമായ സംഭാവനകൾ നൽകാൻ കഴിഞ്ഞില്ല. ബാബർ അസം 21 റൺസെടുത്തും ഷൗദ് ഷക്കീൽ 28 റൺസെടുത്തും പുറത്തായി. സൽമാൻ അലി ആഗ 28 റൺസുമായി പുറത്താകാതെ നിന്നു. 271 റൺസിലാണ് പാകിസ്താന്റെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചത്.
ഓസ്ട്രേലിയയ്ക്കായി നഥാൻ ലിയോൺ മൂന്ന് വിക്കറ്റെടുത്തു. മിച്ചൽ സ്റ്റാർകും പാറ്റ് കമ്മിൻസും രണ്ട് വീതവും വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 487 റൺസിൽ എല്ലാവരും പുറത്തായിരുന്നു. 164 റൺസെടുത്ത് ഡേവിഡ് വാർണറും 90 റൺസെടുത്ത മിച്ചൽ മാർഷുമാണ് ഓസ്ട്രേലിയൻ ഇന്നിംഗ്സിനെ കെട്ടിപ്പടുത്തത്.