മെൽബൺ: വിട്ടുമാറാത്ത വൃക്ക രോഗത്തിന്റെ രണ്ടാം ഘട്ടത്തിലാണ് താനെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം കാമറൂൺ ഗ്രീൻ. ഓസ്ട്രേലിയയും പാകിസ്താനും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിനിടെയാണ് ഇക്കാര്യം പുറം ലോകം അറിഞ്ഞത്. നവജാത ശിശുവായിരുന്നപ്പോൾ തന്നെ താൻ രോഗിയായിരുന്നു. എന്നാൽ ചെറുപ്പത്തിൽ അതിന്റെ ലക്ഷണങ്ങൾ ഒന്നും കാണിച്ചിരുന്നില്ലെന്നും ഗ്രീൻ പറഞ്ഞു.
വിട്ടുമാറാത്ത വൃക്ക രോഗം ഘട്ടം ഘട്ടമായി കിഡ്നിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന രോഗമാണ്. നിർഭാഗ്യവശാൽ തന്റെ വൃക്കകൾ സ്വഭാവികമായി രക്തം ശുദ്ധീകരിക്കപ്പെടുന്നില്ല. വൃക്ക രോഗത്തിന് അഞ്ച് ഘട്ടങ്ങളുണ്ട്. ഇപ്പോൾ രണ്ട് ഘട്ടങ്ങൾ പിന്നിട്ടുകഴിഞ്ഞു. അഞ്ചാമത്തെ ഘട്ടമെത്തി കഴിയുമ്പോൾ വൃക്ക മാറ്റി വെയ്ക്കുകയോ ശുദ്ധീകരിച്ച രക്തം കടത്തിവിടുകയോ ചെയ്യേണ്ടതുണ്ടെന്നും ഗ്രീൻ വ്യക്തമാക്കി.
ഗ്രീനിന്റെ വൃക്കകൾ ഇപ്പോൾ 60 ശതമാനം മാത്രമാണ് പ്രവർത്തിക്കുന്നത്. ക്രിക്കറ്റ് കരിയറിനായി ചിട്ടയായ ഭക്ഷണക്രമം സൂക്ഷിച്ചത് ഗ്രീനിന് ഗുണം ചെയ്തു. ഗ്രീനിന്റെ മാതാവ് ബീ ട്രേസിയുടെ പ്രസവ കാല ചികിത്സയ്ക്കിടയിലാണ് താരത്തിന്റെ അസുഖം കണ്ടെത്തിയത്. 24കാരനായ ഗ്രീൻ ഓസ്ട്രേലിയയ്ക്ക് വേണ്ടി 24 ടെസ്റ്റുകളും 23 ഏകദിനങ്ങളും എട്ട് ട്വന്റി 20യും കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഗ്രീൻ അടുത്ത സീസണിൽ ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് ടീമിനായാണ് കളിക്കുക.