വാഷിങ്ടൺ: ഇന്ത്യയിലടക്കം നിരവധി രാജ്യങ്ങളിൽ നിരോധിച്ച ടിക്ടോക്കിന് അമേരിക്കയിലും പൂട്ടുവീഴുന്നു. ടിക് ടോക്കിന് അന്ത്യശാസനം നൽകി, ആപ്പ് നിരോധിക്കാൻ അനുമതി നൽകുന്ന ബിൽ യുഎസ് ജനപ്രതിനിധി സഭ വോട്ടെടുപ്പിലൂടെ പാസാക്കി. യുഎസ് പ്രസിഡന്റിന് ആപ്പ് നിരോധിക്കാനുള്ള അധികാരം നൽകുന്ന ബില്ലാണ് സഭ പാസാക്കിയത്. ഇതോടെ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ പ്ലേ സ്റ്റോർ, തുടങ്ങി അമേരിക്കയിലെ എല്ലാ ആപ് സ്റ്റോറുകളിൽ നിന്നും ടിക് ടോക് നിരോധിക്കാൻ പ്രസിഡന്റിന് അധികാരം ലഭിക്കും.
എന്നാൽ സെനറ്റിൽ നിന്നും ബിൽ പാസാകേണ്ടതുണ്ട്. ഇതോടെമാത്രമാണ് നിയമം പ്രാബല്യത്തിലെത്തുക. സെനറ്റിൽ നിന്ന് ബിൽ പാസായാൽ നിയമത്തിൽ താൻ ഒപ്പിടുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. ടിക് ടോകിനോട് ചൈനീസ് ഉടമ ബൈറ്റ് ഡാൻസുമായി കരാർ അവസാനിപ്പിക്കാൻ ജനപ്രതിനിധി സഭ നിർദേശം നൽകി. മാത്രമല്ല, കമ്പനിയുടെ ആസ്തികൾ വിറ്റഴിക്കാൻ ആറ് മാസത്തെ കാലാവധിയും യുഎസ് ജനപ്രതിനിധി സഭ നൽകിയിട്ടുണ്ട്.