കേരളത്തിന് പുറമെ തമിഴ്‌നാട്ടിൽ നിന്നും മികച്ച പ്രതികരണം നേടി മലയാളത്തിന് അഭിമാനമായിരിക്കുകയാണ് ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ്. സിനിമ ഇതിനകം തമിഴ്‌നാട്ടിൽ നിന്ന് 15 കോടിയിലധികം രൂപ കളക്ട് ചെയ്തു കഴിഞ്ഞു. ഇപ്പോഴിതാ തമിഴ്‌നാട്ടിലെ തിയേറ്ററിൽ നിന്ന് മഞ്ഞുമ്മൽ ബോയ്സ് കണ്ടതിന്റെ അനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.
ഒരു സിനിമാപ്രേമി എന്ന നിലയിൽ, കഴിഞ്ഞ വർഷങ്ങളിൽ ഏറെ ഇഷ്ടം തോന്നിയ സിനിമാ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്‍സെപ്ഷന്‍, ഷേപ്പ് ഓഫ് വാട്ടര്‍, ലാ ലാ ലാന്‍ഡ് തുടങ്ങിയ സിനിമകളുടെ എൻഡ് ക്രെഡിറ്റ്സ് കഴിയും വരെ സ്‌ക്രീനിൽ നോക്കി ഇരുന്നിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ കഴിഞ്ഞപ്പോള്‍ വേഗം തിയേറ്ററിൽ നിന്ന് ഇറങ്ങിപോകാനാണ് ശ്രമിച്ചത്. കാരണം ഞാൻ കരയുന്നത് മറ്റുള്ളവർ കാണാൻ പാടില്ല. മഞ്ഞുമ്മൽ ബോയ്സ് കണ്ട ശേഷം സ്ക്രീനിലേക്ക് ഉറ്റുനോക്കിയിരുന്നു. മലയാളികളല്ലാത്തവര്‍ നിറഞ്ഞ ഒരു തിയേറ്ററിലാണ് എനിക്കറിയാവുന്ന കുറച്ചുപേര്‍ ചേര്‍ന്ന് ഒരുക്കിയ സിനിമ കണ്ടത്. ആ നിമിഷം എനിക്ക് അഭിമാനം തോന്നി. മഞ്ഞുമ്മല്‍ ബോയ്സ് ശരിക്കും മലയാള സിനിമയുടെ സീന്‍ മാറ്റുകയാണ്. നമ്മള്‍ ആരെക്കാളും മുന്‍പേ സുഷിന്‍ അത് മനസിലാക്കിയിരുന്നെന്ന് തോന്നുന്നുവെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു.
കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഗുണ കേവിന്‍റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.