കേരളാ, തമിഴ്‌നാട് ബോക്സോഫീസുകളുടെ 'സീൻ' മാറ്റി മുന്നേറുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം. തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടുന്ന സിനിമ എന്ന റെക്കോർഡ് ഇതിനകം സ്വന്തമാക്കിയ സിനിമ, ഞായറാഴ്ച് മാത്രം നേടിയത് 4.8 കോടി രൂപയാണ്.
ചിത്രം തമിഴ്‌നാട്ടിൽ നിന്ന് മാത്രം 15 കോടിയിലധികം രൂപ കളക്ട് ചെയ്തു കഴിഞ്ഞു. 11 ദിവസം കൊണ്ടാണ് സിനിമ ഈ തുക തമിഴ്‌നാട്ടിൽ നിന്ന് നേടിയത്. സിനിമ അടുത്ത ദിവസങ്ങളിൽ തന്നെ തമിഴ്‌നാട്ടിൽ നിന്ന് 25 കോടി എന്ന ബെഞ്ച്മാർക്ക് സ്വന്തമാക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
കമൽ ഹാസനും മറ്റ് തമിഴ് നടന്മാരുമായി മഞ്ഞുമ്മല്‍ ബോയ്സ് ടീം നടത്തിയ കൂടിക്കാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ അടക്കം ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തുണയ്ക്കുന്നുണ്ട്. നാല് മാസത്തിനുള്ളില്‍ ഒരു തമിഴ് പടത്തിന് പോലും ലഭിക്കാത്ത ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഉടനെ തന്നെ ചിത്രം ആഗോളതലത്തിൽ 100 കോടി കടക്കുമെന്നാണ് ആരാധകരും അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്.
ചിദംബരം തന്നെയാണ് മഞ്ഞുമ്മൽ ബോയ്‌സിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഗുണ കേവിന്‍റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.