ന്യൂ ഡൽഹി: പാക് അധീന കശ്മീരിലെ മുസ്ലിങ്ങളും ഹിന്ദുക്കളും നമ്മുടെ ഭാഗമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതിലൂടെ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ മതത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നേടാനാകുമെന്നും അമിത്ഷാ പറഞ്ഞു. ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് അമിത് ഷാ പറഞ്ഞു. അവിടുത്തെ മുസ്ലിങ്ങളും ഹിന്ദുക്കളും ഇന്ത്യയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ബലൂചിസ്ഥാനിൽ മുസ്ലിങ്ങൾ അതിക്രമങ്ങൾ നേരിടുന്നതിനെക്കുറിച്ചും അവരെ സിഎഎയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചും അമിത്ഷാ സംസാരിച്ചു.
ഇന്ത്യ ഒരു മതാധിഷ്ഠിത വിഭജനത്തിന് (1947 ൽ) സാക്ഷ്യം വഹിച്ചത് ദൗർഭാഗ്യകരമാണെന്നും അമിത്ഷാ പറഞ്ഞു. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ പാക്കിസ്ഥാനിൽ 23 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. ഇന്ന് അത് 2.7 ശതമാനം മാത്രമായി. അവരെവിടെ പോയി? അവർക്ക് എന്ത് സംഭവിച്ചു? ഞാൻ പറയാം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മതപരിവർത്തനത്തിന് നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു. അവർ അതിക്രമങ്ങൾ നേരിട്ടു. ചിലർ ഇന്ത്യയിലേക്ക് കുടിയേറി. എന്തുകൊണ്ട് അവർക്ക് ദേശിയത നൽകിക്കൂടാ?, അമിത്ഷാ ചോദിച്ചു.