തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്തിയതിന് ശേഷം അപകടമരണമായി ചിത്രീകരിക്കാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതിമാരെ പൊഴിയൂര്‍ പൊലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി 12.30 മണിയോടെയാണ് തമിഴ്നാട് കൊല്ലങ്കോട് വള്ളവിള സ്വദേശി അസീം എന്ന യുവാവിനെ രക്തം വാർന്ന നിലയിൽ റോഡരികിൽ കണ്ടെത്തിയത്. ദമ്പതികളായ കൊല്ലങ്കോട് മേടവിളാകം സ്വദേശി ഷമീര്‍, ചെങ്കവിളയ്ക്ക് സമീപം മങ്കുഴി ചെറുകോട് വീട്ടില്‍ ജനീഫാ ആല്‍ബര്‍ട്ട് എന്നിവരെയാണ് പൊഴിയൂര്‍ പോലീസ് പിടികൂടിയത്.
വ്യാഴാഴ്ച രാത്രി 12.30 മണിയോടെയാണ് അസീമിനെ ചെങ്കവിളക്ക് സമീപം എള്ളുവിളയില്‍ റോഡരികില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചെങ്കവിളയിലെ മെഡിക്കല്‍ സ്റ്റോര്‍ ഉടമ 108 ആംബുലന്‍സ് വിളിച്ച് അസീമിനെ ആശുപത്രിയിലേക്ക് മാറ്റുകയും പൊഴിയൂര്‍ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ അസീം വെളളിയാഴ്ച രാവിലെ മരിച്ചു.
സംഭവമിങ്ങനെ: ജനീഫയും അസീമും തമ്മിൽ വര്‍ഷങ്ങളായി അടുപ്പമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഷമീറും ജനീഫയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജനീഫ മങ്കുഴിയില്‍ അമ്മയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. മൂന്ന് ദിവസമായി അസീം മങ്കുഴിയിലെ വീട്ടില്‍ എത്തുന്നുണ്ടെന്ന വിവരം ലഭിച്ച ഷമീര്‍ വ്യാഴാഴ്ച വൈകീട്ട് ജനീഫയെ ഫോണില്‍ വിളിക്കുകയും താന്‍ കൊച്ചിയില്‍ പോകുന്നതായി പറയുകയും ചെയ്തു. എന്നാല്‍, വ്യാഴാഴ്ച രാത്രി പതിനൊന്നര മണിയോടെ ഷമീര്‍ ജനീഫയുടെ വീട്ടിലെത്തിയപ്പോള്‍ അസീമിനെ കാണുകയും സമീപത്ത് കിടന്ന തടി ഉപയോഗിച്ച് അസീമിനെ മർദ്ദിക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടയില്‍ ഗുരുതരമായി പരുക്കേറ്റ അബോധാവസ്ഥയിലായ അസീമിനെ ഷമീറും ഭാര്യ ജനീഫയും ചേര്‍ന്ന് ബൈക്കിൽ നടുക്കിരുത്തി ചെങ്കവിളക്ക് സമീപം മുളളുവിളയില്‍ കൊണ്ടുവന്ന് റോഡരുകില്‍ ഉപേക്ഷിച്ചു.
അസീമിനെ ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്ത് അബോധവാസ്ഥയില്‍ ഷമീര്‍, ജനീഫ എന്ന പേരുകള്‍ പറഞ്ഞതായി മെഡിക്കല്‍ സ്റ്റോര്‍ ഉടമ പൊലീസിന് മൊഴി നല്‍കിയിരുന്നു. അസീമിനെ കണ്ടെത്തിയ സ്ഥലത്ത് അപകടം നടന്നതിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. ഇതും സംശയത്തിനിടയാക്കി.
പൊഴിയൂര്‍ എസ്.എച്ച്.ഒ. ദീപു, ഗ്രേഡ് എസ്.ഐ. പ്രേമന്‍, എസ്.ഐ. ദീപക്ക്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഡിപിന്‍, ജിഷ്ണു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്.