National

ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരമുള്ള പുതിയ നിയമങ്ങള്‍; ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി), എവിഡന്‍സ് ആക്ട് എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്), ഭാരതീയ സാക്ഷ്യ (ബിഎസ്) എന്നീ നിയമങ്ങളാണ് നിലവില്‍ വരുന്നത്.

2023 ഓഗസ്റ്റ് 11ലെ പാര്‍ലമെന്റിന്റെ മൺസൂണ്‍ സമ്മേളനത്തിലാണ് ഈ മൂന്ന് ബില്ലുകളും ആദ്യമായി അവതരിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. നവംബര്‍ പത്തിന് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിസംബര്‍ 11ന് ബില്ലുകള്‍ പിന്‍വലിച്ചിരുന്നു. പിന്നീട് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച പുതിയ ബില്ലുകള്‍ സഭ പാസാക്കി. ഡിസംബര്‍ 25ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതോടെ ബില്ലുകള്‍ നിയമങ്ങളായി.

ഐപിസിക്ക് പകരമായിരുന്നു ഭാരതീയ ന്യായ സംഹിത അവതരിപ്പിച്ചത്. സിആർപിസി ആണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയാക്കിയത്. തെളിവു നിയമമാണ് ഭാരതീയ സാക്ഷ്യ എന്നാക്കിയിരുന്നത്. പുതിയ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾ എന്ന ആമുഖത്തോടുകൂടിയാണ് അമിത് ഷാ ലോക്സഭയിൽ ബില്ലുകൾ അവതരിപ്പിച്ചിരുന്നത്.

ഐപിസിയിലെ 22 വകുപ്പുകൾ റദ്ദാക്കി 175 വകുപ്പുകൾക്ക് മാറ്റം വരുത്തിയാണ് ഒമ്പത് പുതിയ വകുപ്പുകൾ ചേർത്ത് ഭാരതീയ ന്യായ സംഹിത തയ്യാറാക്കിയത്. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിൽ സിആര്‍പിസിയുടെ 9 വകുപ്പുകൾ റദ്ദാക്കിയിരുന്നു. 107 വകുപ്പുകളിൽ മാറ്റം വരുത്തുകയും ചെയ്തു. ഒമ്പതെണ്ണം പുതിയതായി ചേർത്തിരുന്നു. തെളിവ് നിയമത്തിലെ 5 വകുപ്പുകൾ റദ്ദാക്കുകയും 23 വകുപ്പുകളിൽ മാറ്റം വരുത്തുകയും ചെയ്തിരുന്നു. ഒരു വകുപ്പ് അധികമായി ചേർത്തുമാണ് ഭാരതീയ സാക്ഷ്യ ബിൽ അവതരിപ്പിച്ചത്.

എങ്ങനെ മനുഷ്യത്വമില്ലാതെ പെരുമാറാൻ കഴിയുന്നു?; പന്തീരങ്കാവ് പീഡനക്കേസിൽ റിപ്പോർട്ട് തേടിയതായി ഗവർണർ

കാറിനുള്ളില്‍ കുടുംബം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; നാല് കോടിയോളം രൂപയുടെ കടബാധ്യതയെന്ന് സൂചന

രണ്ട് ദിവസത്തിനകം പൊലീസ് സ്റ്റേഷനിൽ ഹാജരാകണം; കെ എസ് ഹരിഹരന് നോട്ടീസ്

കൈക്ക് ശസ്ത്രക്രിയക്കെത്തിയ കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ, കോഴിക്കോട് മെഡി.കോളേജിൽ ചികിത്സാപ്പിഴവ് ​​

പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം

SCROLL FOR NEXT