Kerala

താല്‍കാലിക യാത്രാരേഖ ലഭിച്ചു; റഷ്യയില്‍ കുടുങ്ങിയ മലയാളി യുവാവ് തിരിച്ചെത്തി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: റഷ്യയില്‍ കുടുങ്ങിയ മലയാളി യുവാവ് തിരിച്ചെത്തി. പൂവ്വാര്‍ സ്വദേശി ഡേവിഡ് മുത്തപ്പന്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങി. തിങ്കളാഴ്ച നാട്ടില്‍ എത്തുമെന്ന് ഡേവിഡ് കുടുംബത്തെ അറിയിച്ചു. റഷ്യയിലെ ഇന്ത്യന്‍ എംബസി ഡേവിഡിന് താത്കാലിക യാത്രാ രേഖ നല്‍കിയതോടെയാണ് മടക്കം സാധ്യമായത്.

അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സും വൈകാതെ മടങ്ങും. പ്രിന്‍സിനും യാത്രാരേഖ നല്‍കിയിട്ടുണ്ട്. അഞ്ചുതെങ്ങ് സ്വദേശികളായ ടിനു, വിനീത് എന്നിവര്‍ ഇപ്പോഴും യുദ്ധമുഖത്ത് തുടരുകയാണ്. വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ ചതിയില്‍പ്പെട്ടാണ് ഇവര്‍ റഷ്യയിലെത്തിയത്.

വിദേശകാര്യ മന്ത്രി വി മുരളീധരന്‍ ഉള്‍പ്പടെയുള്ളവര്‍ ഇടപെട്ടാണ് ഇരുവരേയും നാട്ടിലേക്ക് തിരിച്ച് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത കേസില്‍ മൂന്ന് മലയാളികളടക്കം 19 പേര്‍ക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്. യുദ്ധഭൂമിയില്‍ വച്ച് പ്രിന്‍സിനു മുഖത്ത് വെടിയേല്‍ക്കുകയും ഡേവിഡിന്റെ കാല്‍ മൈന്‍ സ്‌ഫോടനത്തില്‍ തകരുകയും ചെയ്തിരുന്നു.

സൂപ്പര്‍മാര്‍ക്കറ്റില്‍ 1.60 ലക്ഷം രൂപ മാസ വേതനത്തില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് ഡേവിഡിനെ ഏജന്റ് റഷ്യയിലെത്തിച്ചത്. മൂന്നരലക്ഷം രൂപ ഏജന്റ് വാങ്ങുകയും ചെയ്തിരുന്നു. റഷ്യന്‍ പൗരത്വമുള്ള മലയാളിയാണ് ഡേവിഡിനെ പട്ടാള ക്യാമ്പില്‍ എത്തിച്ചത്. ഉദ്യോഗസ്ഥര്‍ പാസ്‌പോര്‍ട്ടും യാത്രാ രേഖകളും വാങ്ങുകയും ചെയ്തിരുന്നു. പരിശീലനത്തിന് ശേഷം യുക്രെയ്ന്‍ അതിര്‍ത്തിയില്‍ യുദ്ധമേഖലയില്‍ എത്തിച്ചതോടെയാണ് ഡേവിഡിന് ചതി ബോധ്യമായത്.

അഞ്ചുതെങ്ങ് സ്വദേശികളായ പ്രിന്‍സ്, വിനീത്, ടിനു എന്നിവരെ സെക്യൂരിറ്റി ആര്‍മി ഹെല്‍പ്പര്‍ എന്ന തസ്തികയില്‍ ജോലിയുണ്ടെന്ന് വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് സംഘം റഷ്യയിലെത്തിച്ചുവെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. ഏഴ് ലക്ഷം രൂപവീതം മുടക്കിയാണ് ഇവര്‍ റഷ്യയിലേയ്ക്കുള്ള വിസ തരപ്പെടുത്തിയത്. പലിശക്കാരില്‍ നിന്നും കടം വാങ്ങിയും ലോണെടുത്തുമാണ് ഇവര്‍ക്ക് റഷ്യയ്ക്ക് പോകാനുള്ള പണം സംഘടിപ്പിച്ച് നല്‍കിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്.

തുമ്പ സ്വദേശി പ്രിയനാണ് ഇവരെ കൊണ്ടുപോയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. 22 ദിവസത്തെ ട്രെയിനിങ് കൊടുത്തു. ട്രെയിനിങ്ങിന് ശേഷം മൂവരെയും രണ്ടു ടീമുകളിലാക്കി യുദ്ധമുഖത്തേയ്ക്ക് വിടുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറഞ്ഞത്.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT