കൊച്ചി: ലഹരിയിടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തിരിച്ചടി. കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ബെംഗളൂരുവിലെ ഇഡി ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഹർജിയാണ് ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
ലഹരിയിടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ നേരത്തെ അറസ്റ്റിലായിരുന്ന ബിനീഷിന് 2021 ഒക്ടോബറിലാണ് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് ബിനീഷിൻ്റെ ആദായനികുതിയിലടക്കം ഇഡി പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്ക് എതിരെയുള്ള കേസിൽ വിചാരണക്കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇ ഡി സുപ്രീംകോടതിയെ സമീപിച്ചത്. നാല് വർഷമായി ബിനീഷ് ജാമ്യത്തിലാണ്. അതിനാൽ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി അറിയിച്ചു. ഇഡിക്കായി അഡീഷണൽ സോളിസിസ്റ്റർ ജനറൽ കെ എം നടരാജ് ആണ് ഹാജരായത്.
നേരത്തെ ലഹരിക്കേസുമായി ബന്ധപ്പെട്ട് ബിനീഷിൻ്റെ സുഹൃത്ത് അനൂപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ നേരത്ത എൻസിബി അറസ്റ്റ് ചെയ്തിരുന്നു. ഇവരുമായി ബന്ധപ്പെട്ട പണമിടപാടുകളാണ് ഇ ഡി അന്വേഷിക്കുന്നത്. ബിനീഷിന്റെ ബിനാമിയാണ് അനൂപ് എന്ന് നേരത്തെ ഇ ഡി ആരോപിച്ചിരുന്നു.