ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ഡെർബിയുടെ ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലായി മാഞ്ചസ്റ്റർ യുണൈറ്റഡ്. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ പിറന്നു. ഗോൾ കീപ്പർ ആന്ദ്ര ഒനാനയുടെ ലോങ് കിക്കാണ് ഗോളിന് വഴിയൊരുക്കിയത്. സിറ്റിയുടെ കളത്തിലേക്ക് ഒനാനയുടെ ഉയർന്നെത്തി. പന്ത് സ്വീകരിച്ച ബ്രൂണോ ഫെർണാണ്ടസ് റാഷ്ഫോർഡിന് പാസ് നൽകി. പിന്നാലെ തകർപ്പൻ ഫിനിഷിങ്ങിലൂടെ റാഷ്ഫോർഡ് സിറ്റി കീപ്പറെ മറികടന്ന് പന്ത് വലയിലെത്തി.
തിരിച്ചുവരവിനായുള്ള കടുത്ത ശ്രമങ്ങൾ ആദ്യ പകുതിയിൽ സിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായി. ഒടുവിൽ 45-ാം മിനിറ്റിൽ ഗോൾ നേട്ടത്തിനായുള്ള സുവർണാവസരം എർലിംഗ് ഹാലണ്ട് നഷ്ടപ്പെടുത്തി. വിൽ ഫോഡന്റെ ഹെഡർ പാസ് സിക്സ് യാർഡ് ബോക്സിനുള്ളിൽ ഹാലണ്ടിന് ലഭിച്ചു. ഗോൾ കീപ്പർ ആന്ദ്രേ ഒനാന ഉൾപ്പടെ ആരും ഹാലണ്ടിന് അരികിൽ ഇല്ലായിരുന്നു. എങ്കിലും ഹാലണ്ടിന്റെ കിക്ക് പോസ്റ്റിന് മുകളിലൂടെ പോയി.
മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ മാഞ്ചസ്റ്റർ സിറ്റിയ്ക്കാണ് 75 ശതമാനവും ബോൾ പൊസഷൻ. 18 ഷോട്ടുകൾ സിറ്റി താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായി. മൂന്ന് ഷോട്ടുകൾ മാത്രമാണ് യുണൈറ്റഡിന്റെ ഭാഗത്ത് നിന്നുണ്ടായത്. പക്ഷേ സിറ്റി ആധിപത്യം മറികടന്ന് അപ്രതീക്ഷിതമായാണ് റാഷ്ഫോർഡ് വലചലിപ്പിച്ചത്. ആന്ദ്രേ ഒനാനയുടെ തകർപ്പൻ സേവുകൾക്കും ആദ്യ പകുതി സാക്ഷിയായി.