താജ്‍മഹലിന് മുകളിലൂടെ പറന്നാലോ? ഈ ആഴ്ച മുതൽ ഹോട്ട് എയർ ബലൂൺ റൈഡുകൾ റെഡി

ബ്രിജ്, രാജസ്ഥാനി, അവധി, മുഗ്‌ലായ്, ഗുജറാത്തി, ദക്ഷിണേന്ത്യൻ തുടങ്ങി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങളും ഉത്തർപ്രദേശിലെ വിവിധ ജില്ലകളിലെ പ്രാദേശിക വിഭവങ്ങളും കാർണിവലിൽ അവതരിപ്പിക്കും.
താജ്‍മഹലിന് മുകളിലൂടെ പറന്നാലോ? ഈ ആഴ്ച മുതൽ ഹോട്ട് എയർ ബലൂൺ റൈഡുകൾ റെഡി

ആഗ്ര: ലോകാത്ഭുതമായ താജ് മഹലിന് മുകളിലൂടെ ഒരു ഹോട്ട് എയർ ബലൂണിലൂടെ പറന്നാൽ എങ്ങനെയിരിക്കും? ഷാജഹാൻ ഒരുക്കിയ പ്രണയസൗധത്തിന്റെ സൗന്ദര്യം ആകാശത്തിലൂടെ ആസ്വദിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അതിനുള്ള അവസരം വരുന്നു. താജ്മഹലിന് സമീപമുള്ള സാംസ്കാരിക കേന്ദ്രമായ ശിൽപ് ഗ്രാമിൽ നിന്ന് ഹോട്ട് എയർ ബലൂൺ റൈഡുകൾ ആരംഭിക്കാനുളള പദ്ധതിയുമായി ആഗ്ര ഭരണകൂടം.

ഈ ബലൂൺ റൈഡുകൾ താജ് കാർണിവലിന്റെ ഭാഗമായാണ് ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച ആരംഭിക്കുന്ന സാംസ്കാരിക ഉത്സവം നവംബർ 25 വരെ തുടരും. ഫെബ്രുവരിയിലെ ടൂറിസം സീസണിന്റെ അവസാനത്തിൽ നടക്കുന്ന 10 ദിവസത്തെ താജ് മഹോത്സവത്തിന്റെ മാതൃകയിലാണ് താജ് കാർണിവൽ സംഘടിപ്പിക്കുന്നതെന്ന് ആഗ്ര ഡിവിഷണൽ കമ്മീഷണർ ഋതു മഹേശ്വരി ദി പ്രിന്റിനോട് പറഞ്ഞു. താജ് മഹോത്സവത്തിൽ നിന്ന് വ്യത്യസ്തമായി, താജ് കാർണിവൽ എല്ലാ സന്ദർശകർക്കും സൗജന്യമായിരിക്കുമെന്നും ഋതു മഹേശ്വരി കൂട്ടിച്ചേർത്തു.

ബ്രിജ്, രാജസ്ഥാനി, അവധി, മുഗ്‌ലായ്, ഗുജറാത്തി, ദക്ഷിണേന്ത്യൻ തുടങ്ങി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങളും ഉത്തർപ്രദേശിലെ വിവിധ ജില്ലകളിലെ പ്രാദേശിക വിഭവങ്ങളും കാർണിവലിൽ അവതരിപ്പിക്കും. ഇതിനായി 50-ലധികം ഭക്ഷണശാലകൾ ഒരുക്കും. കരകൗശല വസ്തുക്കൾ, മൺപാത്രങ്ങൾ,പ്രാദേശിക കരകൗശല വിദഗ്ധർ നിർമ്മിച്ച മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന സ്റ്റാളുകളും ഉണ്ടാകും. കൂടാതെ മില്ലറ്റ് ഉൽപന്നങ്ങൾക്കായി പ്രത്യേക സ്റ്റാളും സജ്ജീകരിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ നാടൻ കലാപരിപാടികളും കാർണിവലിൽ പ്രദർശിപ്പിക്കും.

ആഗ്രയിൽ സ്ഥിരമായി ബലൂൺ സവാരി സംഘടിപ്പിക്കാൻ കഴിയുന്നവർക്കായുള്ള അന്വേഷണത്തിലാണെന്ന് ആഗ്ര വികസന അതോറിറ്റി വൈസ് ചെയർമാൻ ചർച്ചിത് ഗൗർ പറഞ്ഞു. ഇതുവരെ മൂന്ന് ബിഡ്ഡുകൾ ലഭിച്ചിട്ടുണ്ടെന്നും നവംബർ അവസാനത്തോടെ കരാർ ഉറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com