തൃശ്ശൂർ: നൈൽ ആശുപത്രിയിലെ ഗർഭിണിയായ നഴ്സിനെ എംഡിയും ഡോക്ടറുമായ അലോക് മർദ്ദിച്ച വിഷയത്തിൽ റീജിയണല്‍ ജോയിന്‍റ് ലേബര്‍ കമ്മീഷ്ണറുമായി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിനിധികൾ ചർച്ച നടത്തി. ചർച്ച പരാജയമായിരുന്നുവെന്ന് പ്രതിനിധികൾ അറിയിച്ചു. എറണാകുളത്ത് വച്ചായിരുന്നു ചര്‍ച്ച നടന്നത്.
വിഷയത്തിൽ ലേബർ കോടതിയെ സമീപിക്കാൻ ലേബർ കമ്മീഷൻ പറഞ്ഞതായി പ്രതിനിധികൾ പറഞ്ഞു. ഈ മാസം 10-ാം തീയതി മുതൽ തൃശ്ശൂർ ജില്ലയിൽ സ്വകാര്യ ആശുപത്രിയിലെ മുഴുവൻ നഴ്സുമാരും വിഷയത്തിൽ പ്രതിഷേധിച്ച് പണിമുടക്കും. അവശ്യസർവീസിനും നഴ്സുമാർ തയ്യാറാവില്ല എന്ന് യുഎൻഎ ദേശീയ സെക്രട്ടറി സുദീപ് പറഞ്ഞു.
ജൂലൈ 27ന് നഴ്സുമാരെ പിരിച്ചുവിട്ട സംഭവത്തിൽ ചർച്ച നടക്കുന്നതിനിടെ ഡോ. അലോക് ചവിട്ടിയെന്നായിരുന്നു ഗർഭിണിയായ നഴ്സിന്റെ ആരോപണം. എന്നാൽ നഴ്സിനെ ചവിട്ടിയെന്ന ആരോപണം ഡോ. അലോക് നിഷേധിച്ചു. ലേബർ ഓഫീസിൽ ചേർന്ന ചർച്ചക്കിടെ യുഎൻഎ അംഗങ്ങൾ കൂട്ടമായി അക്രമിച്ചു എന്നായിരുന്നു അലോകിന്റെ വാദം.