വിധിവരും മുമ്പ് അടിച്ചുപൊളിക്കണം; 87 പവൻ കവർന്ന ശേഷം ഹെയർ കളറിങ്, മുന്തിയ ബാർഹോട്ടലിൽ മദ്യപാനം

ഗോവയിലേക്ക് പോകാനുള്ള പദ്ധതിയ്ക്കിടെയാണ് പൊലീസിൻറെ പിടിയിലായത്.
വിധിവരും മുമ്പ് അടിച്ചുപൊളിക്കണം; 87 പവൻ കവർന്ന ശേഷം ഹെയർ കളറിങ്, മുന്തിയ ബാർഹോട്ടലിൽ  മദ്യപാനം

തിരുവനന്തപുരം: വിചാരണയിലിരിക്കുന്ന ബലാത്സംഗക്കേസിൽ കോടതി ശിക്ഷിക്കും മുമ്പ് അടിച്ചു പൊളിച്ചു ജീവിക്കാൻ 87 പവൻ കവർന്നയാൾ പിടിയിൽ. നെടുമങ്ങാട് പത്താം കല്ല് സ്വദേശി ഷെഫീഖ് (34) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇയാൾക്കൊപ്പം സഹായിയായ സ്ത്രീയും പിടിയിലായി. 17 പവൻ വിറ്റു കിട്ടിയ തുകയിൽ അരലക്ഷത്തോളം രൂപ രണ്ടുദിവസം കൊണ്ട് പൊടിച്ചു തീർത്തുവെന്ന് പിടിയിലായ ഷെഫീഖ് പൊലീസിനോട് വെളിപ്പെടുത്തി.

കാട്ടാക്കടയിലെ ബ്യൂട്ടിപാർലറിലെത്തിയ പ്രതി ആദ്യം മുടിവെട്ടി. ശേഷം ഹെയർ കളറിങും ഫേഷ്യലും ചെയ്തു. പിന്നീട് ബ്രാന്‍ഡഡ് വസ്ത്രങ്ങളും ഷൂസും പുതിയ മൊബൈൽ ഫോണും വാങ്ങി. മുന്തിയ ബാർഹോട്ടലിൽ രണ്ടു ദിവസത്തെ മദ്യപാനം. അടുത്ത ദിവസം ഗോവയിലേക്ക് പോകാനുള്ള പദ്ധതിയ്ക്കിടെയാണ് പൊലീസിൻറെ പിടിയിലായത്.

രണ്ടാം പ്രതിയും ഷെഫീഖിന്റെ സുഹൃത്തിന്റെ ഭാര്യയുമായ ബീമാക്കണ്ണാണ് 17 പവൻ വിൽക്കാൻ സഹായിച്ചത്. കിട്ടിയ അഞ്ച് ലക്ഷത്തിൽ രണ്ട് ലക്ഷം രൂപ ബീമാക്കണ്ണിനെ ഏൽപ്പിച്ചു. മൂന്ന് ലക്ഷം രൂപ ഷെഫീഖ് എടുത്തു. ഇരുവരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി ഷെഫീഖിനെ കസ്റ്റഡിയിൽ വാങ്ങുമെന്നു ഫോർട്ട് അസി.കമ്മിഷണർ എസ്.ഷാജി വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com