തിരുവനന്തപുരം: കേരളത്തിൽ അടുത്ത 24 മണിക്കൂർ കൂടി വ്യാപകമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴക്കും സാധ്യതയുണ്ട്. തുടർന്ന് മഴയുടെ തീവ്രത കുറയാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറിയിട്ടുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്. നിലവിൽ ചക്രവാതച്ചുഴി പശ്ചിമ ബംഗാൾ വടക്കൻ ഒഡിഷക്ക് മുകളിലാണ് നിലനിൽക്കുന്നത്.
സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് പൂർണമായും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ജില്ലകളിൽ ഭാഗികമായി അവധിയാണ്. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
വടക്കൻ കേരളത്തിൽ മഴ തുടരുന്നതിനാൽ എ പി ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു.