തിരുവനന്തപുരം: പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു വീടുകൾ കുത്തിത്തുറന്ന് മോഷണം. കാട്ടായിക്കോണം ശിവശങ്കര മന്ദിരത്തിൽ വിജയകുമാറിന്റെയും, ശാസ്തവട്ടം തിരുവോണത്തിൽ അധ്യാപകനായ സുനിൽകുമാറിന്റെയും വീടുകളിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം അർദ്ധരാത്രിയായിരുന്നു സംഭവം. മോഷണ സമയത്ത് രണ്ട് വീടുകളിലും ആളില്ലായിരുന്നു.
വിജയകുമാറും കുടുംബവും ഒരാഴ്ചയായി മകളുടെ കൂടെ മധ്യപ്രദേശിലും സുനിൽകുമാറും ഭാര്യ മഞ്ജുവും രണ്ടുദിവസമായി ചെമ്പഴന്തിയിലെ കുടുംബവീട്ടിലുമായിരുന്നു. ഈ സമയത്താണ് വീടുകളിൽ മോഷണം നടന്നത്. രണ്ടു വീടുകളിലും മുൻവശത്തെ വാതിൽ പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കൾ അലമാരകൾ കുത്തിത്തുറന്നു. വിജയകുമാറിന്റെ വീട്ടിൽ നിന്നും എന്തൊക്കെയാണ് മോഷണം പോയത് എന്നുള്ള കാര്യം വ്യക്തമല്ല. എന്നാൽ സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷണം പോയതായാണ് പ്രാഥമിക നിഗമനം.
മോഷണ വിവരം അറിഞ്ഞ വിജയകുമാറും കുടുംബവും നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. സുനിൽകുമാറിന്റെ വീട്ടിൽ നിന്നും വെള്ളി ആഭരണങ്ങളും വാച്ചുകളും കവർന്നിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് സ്ഥലത്തെയും മോഷണത്തിന് പിന്നിൽ ഒരേ സംഘം ആണെന്നാണ് പ്രാഥമിക നിഗമനം. പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.