ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൃഷ്ടിച്ച പാട്ടുകള്‍ക്കായി ആര്‍ട്ടിസ്റ്റുകളുടെ ശബ്ദങ്ങള്‍ക്കും മെലഡികള്‍ക്കും ലൈസന്‍സ് നല്‍കുന്നതിനെക്കുറിച്ച് ഗൂഗിളും യൂണിവേഴ്‌സല്‍ മ്യൂസിക്കും ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജനറേറ്റീവ് AI ഉപയോഗിച്ച് കലാകാരന്മാരുടെ ശബ്ദത്തെ അനുകരിച്ച് നിര്‍മ്മിച്ച 'ഡീപ്‌ഫേക്ക്' ഗാനങ്ങള്‍ സംഗീത വ്യവസായത്തിൽ പിടിമുറുക്കുന്നുണ്ട്. പലപ്പോഴും കലാകാരന്മാരുടെ സമ്മതമില്ലാതെയാണ് ഇത് സംഭവിക്കുന്നത്.
ആരാധകര്‍ക്ക് ട്രാക്കുകള്‍ നിയമാനുസൃതമായി സൃഷ്ടിക്കാനും പകര്‍പ്പവകാശത്തിന്റെ ഉടമകള്‍ക്ക് പണം നല്‍കാനുമുള്ള ഒരു ഉപകരണം വികസിപ്പിക്കുക എന്നതാണ് ചര്‍ച്ചകള്‍ക്ക് പിന്നിലെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രക്രിയ തിരഞ്ഞെടുക്കാന്‍ കലാകാരന്മാര്‍ക്ക് അവസരം ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഗൂഗിളും യൂണിവേഴ്‌സല്‍ മ്യൂസിക്കും തമ്മിലുള്ള ചര്‍ച്ചകള്‍ ആദ്യഘട്ടത്തിലാണ്. പ്രൊഡക്ട് ലോഞ്ച് ഉടനെയുണ്ടായേക്കില്ല എന്നാണ് റിപ്പോര്‍ട്ട്. വാര്‍ണര്‍ മ്യൂസിക്കും ഗൂഗളുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ വിഷയത്തില്‍ പ്രസ്തുത കമ്പനികള്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റോയിട്ടേഴ്‌സ് പറയുന്നുണ്ട്.