സൂര്യാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ഷാറൂഖ് ഖാൻ ആശുപത്രി വിട്ട ശേഷം ആദ്യമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഫൈനൽ കാണാൻ ഗാലറിയിൽ എത്തി. ചെന്നൈ ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തിലെ ഗാലറിയിൽ മാസ്കണിഞ്ഞ് ഭാര്യ ഗൗരിക്കൊപ്പമാണ് ഷാറൂഖാനെത്തിയത്. ടീം ജഴ്സിയണിഞ്ഞാണ് ഷാറൂഖും ഗൗരിയും എത്തിയത്.
ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദാരാബാദും തമ്മിലുള്ള ആദ്യ ക്വാളിഫയറിന് ശേഷം നിർജലീകരണവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഷാറൂഖിനെ അഹ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ടീം ജയിച്ചതിനു പിന്നാലെ മകൾ സുഹാനക്കും മകൻ അബ്റാമിനുമൊപ്പം ഗ്രൗണ്ടിലെത്തിയ ഷാറൂഖ്, കാണികളെ അഭിവാദ്യം ചെയ്യുകയും കളിക്കാരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അധികൃതർ അറിയിച്ചത്. അഹമ്മദാബാദിൽ അന്ന് 45.9 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. മത്സരം കാണാനെത്തിയ അമ്പതോളം പേർ നിർജലീകരണത്തെ തുടർന്ന് ചികിത്സ തേടിയിരുന്നു.