ലണ്ടൻ: അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ ഹാൾ ഓഫ് ഫെയിമിൽ ഇടം പിടിച്ച് ഇന്ത്യൻ താരങ്ങൾ. പുരുഷ ഡബിൾസിലും മിക്സഡ് ഡബിൾസിലുമായി 18 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയ ലിയാൻഡർ പേസിനും മുൻ താരവും സ്പോർട്സ് കമന്റേറ്ററുമായ വിജയ് അമൃതരാജിനുമാണ് അന്താരാഷ്ട്ര ടെന്നീസിന്റെ അംഗീകാരം ലഭിച്ചത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ഏഷ്യൻ താരങ്ങളാണ് ഇരുവരും.
തന്റെ രാജ്യത്തിനായി മൂന്ന് പതിറ്റാണ്ടോളം സേവനം അനുഷ്ഠിച്ചതിനുള്ള അംഗീകാരമാണിതെന്ന് ലിയാൻഡർ പേസ് പ്രതികരിച്ചു. ടെന്നീസ് ആണ് തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചത്. ഇത് തനിക്ക് മാത്രമുള്ള അംഗീകാരമല്ല. ഇന്ത്യയിലെ 130 കോടി ജനങ്ങൾക്കുള്ള അംഗീകാരമാണിതെന്നും ലിയാൻഡർ പേസ് വ്യക്തമാക്കി.
1970കളിലെയും 80കളിലെയും ഇന്ത്യൻ ടെന്നീസ് താരമാണ് വിജയ് അമൃതരാജ്. 1974ലും 1987ലും ഇന്ത്യ ഡേവിസ് കപ്പിന്റെ ഫൈനലിൽ എത്തിയതും അമൃതരാജിന്റെ പ്രകടന മികവിലായിരുന്നു. അമൃതരാജിന്റെ ടീം 1974ൽ ദക്ഷിണാഫ്രിക്കൻ ടീമിനെതിരായ വർണ വിവേചനത്തിൽ പ്രതിഷേധിച്ച് ഡേവിസ് കപ്പിന്റെ ലാസ്റ്റ് റൗണ്ട് ബഹിഷ്കരിച്ചിരുന്നു.