വീരുവിന് പിറന്നാൾ; 45-ാം ജന്മദിന നിറവിൽ വീരേന്ദർ സെവാഗ്

ഏകദിനത്തിൽ സച്ചിനും സേവാഗും ഇറങ്ങിയാൽ പരസ്പരം തിരിച്ചറിയാൻ പോലും ബുദ്ധിമുട്ടായിരുന്നു.
വീരുവിന് പിറന്നാൾ; 45-ാം ജന്മദിന നിറവിൽ വീരേന്ദർ സെവാഗ്

ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം വീരേന്ദർ സെവാഗിന് ഇന്ന് 45-ാം പിറന്നാൾ. അർഹിക്കുന്ന അംഗീകാരം ലഭിക്കാതെയാണ് വീരേന്ദർ സെവാഗ് ക്രിക്കറ്റ് ഗ്രൗണ്ടിലെ ആരവങ്ങളോട് വിട പറഞ്ഞതെന്ന നിരാശ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കുണ്ട്. ഇന്ത്യൻ ടീമിലേക്ക് വഴി അടഞ്ഞപ്പോൾ തീർത്തും അപ്രതീക്ഷിതമായി സെവാഗ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. രണ്ട് ലോകകപ്പ് നേട്ടത്തിൽ പങ്കാളിയായ സെവാഗിന് വിടവാങ്ങൽ മത്സരം നിഷേധിച്ച ബിസിസിഐക്കുള്ള പരോക്ഷ മറുപടി കൂടിയായിരുന്നു വീരേന്ദർ സെവാഗിൻ്റെ വിടവാങ്ങൽ. കരിയറിന്റെ ഭൂരിഭാഗവും സച്ചിൻ എന്ന ഇതിഹാസത്തിനൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്ത വീരേന്ദർ സെവാഗ് വിടവാങ്ങൽ മത്സരം അർഹിച്ചിരുന്നു. സച്ചിനേക്കാൾ ബൗളർമാരുടെ പേടി സ്വപ്നം സെവാഗ് എന്ന ബാറ്റിങ് വിസ്ഫോടനം ആയിരുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ വീരുചരിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

1999ൽ പാകിസ്താനെതിരെ ആയിരുന്നു സെവാഗിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. ഏഴാം നമ്പറിൽ ഇറങ്ങിയ സെവാഗ് ഒരു റൺസ് നേടി പുറത്തായത് ടീമിന് വെളിയിലേക്ക് ആയിരുന്നു. 20 മാസത്തിന് ശേഷം ടീമിലേക്ക് തിരിച്ചുവരവ്. 2001ൽ ശ്രീലങ്കയ്ക്കെതിരെ 69 പന്തിൽ സെഞ്ചുറി അടിച്ച് വെടിക്കെട്ട് ബാറ്ററെന്ന പേര് നേടി. മധ്യനിരയിലെ പ്രകടനം സെവാഗിനെ ഓപ്പണിങ് സ്ഥാനത്തേയ്ക്ക് എത്തിച്ചു. സൗരവ് ഗാംഗുലിയാണ് ആ നിർണായക തീരുമാനം എടുത്തത്. ഫുട്‌വര്‍ക്ക് അധികം ഇല്ലാതെ മുന്നിലേക്ക് വരുന്ന പന്തുകളെല്ലാം അടിച്ചുതകര്‍ക്കുക. ആദ്യ പന്തിൽ തന്നെ സെവാഗ് ഫോർ അടിച്ചാണ് തുടങ്ങിയിരുന്നത്. സെവാഗ് ശൈലിക്കെതിരെ വിമര്‍ശനം ഉയര്‍ന്നെങ്കിലും അത് തുടരാന്‍ ഇന്ത്യയ്ക്ക് പറയേണ്ടിവന്നു.

ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും 80 ലധികം സ്ട്രൈക്ക് റേറ്റ് നേടിയ താരം. ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് ട്രിപ്പിൾ സെഞ്ചുറി നേടിയ ഏക ക്രിക്കറ്റ് താരം. വേഗതയേറിയ ട്രിപ്പിൾ സെ‍ഞ്ചുറി നേടിയ താരം. മൂന്നാം ട്രിപ്പിളിന് ഏഴ് റൺസ് അകലെ മുത്തയ്യ മുരളീധരൻ പിടികൂടി. ടെസ്റ്റ് ക്രിക്കറ്റിന്റെ ജനപ്രീതി കുറയുന്ന കാലത്ത് സെവാഗിന്റെ വിസ്ഫോടനം കാണാൻ ആളുകൂടി. ഏകദിനത്തിൽ സച്ചിനും സെവാഗും ഇറങ്ങിയാൽ പരസ്പരം തിരിച്ചറിയാൻ പോലും ബുദ്ധിമുട്ടായിരുന്നു. സച്ചിന് പിന്നാലെ ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയ താരം സെവാഗായിരുന്നു. ഇരുവരും പരസ്പര ബഹുമാന്യതയോടെ കളിക്കുന്നത് കാണുന്നത് ആരാധകർക്ക് വികാരങ്ങൾക്ക് അതീതമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com