ഡൽഹി: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ സ്വന്തമാക്കിയ നീരജ് ചോപ്ര ചരിത്രം കുറിച്ചിരിക്കുകയാണ്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്നത്. 25 വയസിൽ തന്നെ ഈ ഹരിയാനക്കാരൻ ഒളിംപിക്സ് സ്വർണം ഉൾപ്പെടെ നേടിക്കഴിഞ്ഞു. താരത്തിന്റെ ഒപ്പം ഫോട്ടോ എടുക്കുവാനും ഓട്ടോഗ്രാഫ് വാങ്ങാനും ആരാധകരുടെ തിരക്കും കൂടുകയാണ്. അതിനിടെ ഇന്ത്യൻ പതാകയിൽ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ട് ഹംഗറിയിൽ നിന്ന് ഒരു വനിതയെത്തി. എന്നാൽ താരം ഇത് സ്നേഹപൂർവ്വം നിരസിച്ചു.
ഇന്ത്യൻ പതാകയുടെ മഹത്വം അറിയാവുന്ന നീരജ് ആരാധികയുടെ ആവശ്യം നിരസിക്കുകയായിരുന്നു. എന്നാൽ താരം ആരാധികയെ നിരാശപ്പെടുത്തിയില്ല. ത്രിവർണ പതാകയ്ക്ക് പകരം ആരാധികയുടെ മേൽകുപ്പായത്തിന്റെ കൈയ്യിൽ ഓട്ടോഗ്രാഫ് നൽകി. ആരാധികയും ഹാപ്പി. 2002 ലെ ഇന്ത്യൻ ഫ്ലാഗ് ചട്ടപ്രകാരം ദേശീയ പതാകയിൽ ഒരു തരത്തിലുള്ള എഴുത്തുകളും അനുവദിക്കുന്നില്ല.
ഇന്നലെ ഇന്ത്യൻ താരങ്ങളായ കിഷോർ കുമാർ ജെനയ്ക്കും ഡി പി മനുവിനുമൊപ്പം നീരജ് തന്റെ വിജയം പങ്കുവെച്ചിരുന്നു. ജാവലിൻ ത്രോയിൽ കിഷോറിന് അഞ്ചാം സ്ഥാനവും മനുവിന് ആറാം സ്ഥാനവും ലഭിച്ചു. ഒപ്പം വെള്ളി, വെങ്കല മെഡൽ നേടിയ താരങ്ങൾക്കൊപ്പവും നീരജ് തന്റെ വിജയം പങ്കിട്ടിരുന്നു. പാകിസ്താന്‍റെ അര്‍ഷാദ് നദീമിനാണ് വെള്ളി മെഡൽ. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജ് ആണ് വെങ്കല മെഡൽ സ്വന്തമാക്കിയത്.