ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തിയത് പാകിസ്താൻ താരം അർഷാദ് നദീമായിരുന്നു. നീരജിന്റെ രണ്ടാം ശ്രമം 88.17 മീറ്ററായിരുന്നു. 87.82 മീറ്ററുമായി പാകിസ്ഥാന്‍റെ അര്‍ഷാദ് നദീം തൊട്ടടുത്തെത്തി. പക്ഷേ നീരജിനെ മറികടക്കാൻ നദീമിന് കഴിഞ്ഞില്ല. കളത്തിനകത്ത് ഇരുതാരങ്ങളും രണ്ട് രാജ്യങ്ങളുടെ പ്രതിനിധികളാണ്. അതും ചിരവൈരികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടേയും പാകിസ്താന്റെയും താരങ്ങൾ. എന്നാൽ കളത്തിനുവെളിയിൽ നീരജും നദീമും ഉറ്റ സുഹൃത്തുക്കളാണ്.
ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഈ സൗഹൃദവും സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. വിജയത്തിന് ശേഷം നീരജിനെ നദീം ആലിംഗനം ചെയ്തപ്പോൾ വലിയ അഭിനന്ദനമാണ് ഇന്ത്യൻ താരത്തിന് ലഭിച്ചത്. അത്‌ലറ്റിക് ചാമ്പ്യനായ ചോപ്ര പതിനായിരങ്ങളുടെ ഹൃദയത്തിലും വിജയിച്ചെന്നാണ് ഇന്റർനെറ്റിലെ അഭിപ്രായം. ഇന്ത്യൻ താരം ദേശീയ പതാകയുമായി നിൽക്കുമ്പോൾ പാകിസ്താൻ താരം നീരജിനെ ചേർത്ത് പിടിച്ചാണ് നിൽക്കുന്നത്. ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ പാക് താരത്തെ ക്ഷണിച്ചത് നീരജ് ആയിരുന്നു.
നീരജുമായുള്ള സൗഹൃദം തനിക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്ന് നദീം മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. നീരജിനേക്കാൾ ഒരു വയസ് മാത്രമാണ് നദീമിന് കൂടുതലുള്ളത്. ഇതിനോടകം നദീമിന് ജാവലിൻ ത്രോയിൽ 90 മീറ്റർ ദൂരം പിന്നിടാൻ സാധിച്ചു. പാരിസ് ഒളിംപിക്സിനും താരം ബുഡാപെസ്റ്റിൽ നിന്ന് യോഗ്യതയും നേടി. അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തോടെ വെള്ളി മെഡലും നദീം സ്വന്തമാക്കി.