അഹമ്മദാബാദ്: 2026 കോമൺവെൽത്ത് ഗെയിംസിന് അഹമ്മദാബാദ് വേദിയാകുമെന്ന് റിപ്പോർട്ടുകൾ. ഓസ്ട്രേലിയൻ നഗരമായ വിക്ടോറിയ വേദിയാകുന്നതിൽ നിന്ന് പിന്മാറുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗെയിംസ് നടത്താനുള്ള വലിയ തുകയാണ് ഓസ്ട്രേലിയയെ മറിച്ച് ചിന്തിപ്പിക്കുന്നത്. ഗുജറാത്ത് സർക്കാരിനോട് അടുത്ത വൃത്തങ്ങളാണ് ഇതു സംബന്ധിച്ച സൂചനകൾ പുറത്തുവിട്ടത്.
മുമ്പ് 2036 ഒളിംപിക്സിനായി അഹമ്മദാബാദ് തയ്യാറെടുക്കാൻ തീരുമാനിച്ചിരുന്നു. കോമൺവെൽത്ത് സാധ്യതകൾ തെളിഞ്ഞതോടെ തയ്യാറെടുപ്പുകൾ വേഗത്തിൽ നടക്കുന്നതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 2026 ന് മുമ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നും ഗുജറാത്ത് സർക്കാർ അവകാശപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തുന്നുണ്ട്.
2036 ലെ ഒളിംപിക്സിനു മുമ്പായി സർദാർ വല്ലഭായ് പട്ടേൽ സ്പോർട്സ്, നാരൻപുര സ്പോർട്സ് കോംപ്ലക്സ് എന്നിവ വികസിപ്പിക്കാൻ തീരുമാനിച്ചിരുന്നു. വിവിധ ഒളിംപിക്സ് ഇനങ്ങൾ കളിക്കാനുള്ള സൗകര്യങ്ങളോടെയാവും വികസനം. ഒളിമ്പിക്‌സ് കായിക ഇനങ്ങളിൽ ഭൂരിഭാഗവും ഈ രണ്ട് വേദികളിലായി നടത്തും. ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള പോപ്പുലസ് കമ്പനിയ്ക്കാണ് വേദികളുടെ നവീകരണത്തിനുള്ള കരാർ.