വിംബിള്‍ഡണില്‍ തീപാറും; ജോക്കോവിച്ച്-അല്‍കാരാസ് ഫൈനല്‍ ഇന്ന്

ലണ്ടനിലെ സെന്റര്‍ കോര്‍ട്ട് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് മത്സരം
വിംബിള്‍ഡണില്‍ തീപാറും; ജോക്കോവിച്ച്-അല്‍കാരാസ് ഫൈനല്‍ ഇന്ന്

ലണ്ടന്‍: വിംബിള്‍ഡണില്‍ ഇന്ന് കലാശപ്പോരാട്ടം. പുരുഷന്മാരുടെ സിംഗിള്‍സില്‍ കിരീടം നേടാന്‍ കലണ്ടര്‍ വര്‍ഷ ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിടുന്ന നൊവാക് ജോക്കോവിച്ചും ലോക ഒന്നാം നമ്പര്‍ താരമായ കാര്‍ലോസ് അല്‍കാരാസും നേര്‍ക്കുനേര്‍ എത്തും. ലണ്ടനിലെ സെന്റര്‍ കോര്‍ട്ട് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് മത്സരം.

ടൂര്‍ണമെന്റിലുടനീളം മികച്ച ഫോം പുലര്‍ത്തിയ രണ്ട് താരങ്ങള്‍ കൊമ്പുകോര്‍ക്കാനെത്തുമ്പോള്‍ ഇന്ന് തീപാറുമെന്ന് ഉറപ്പാണ്. സെമിയില്‍ ഇറ്റാലിയന്‍ താരം ജാനിക് സിന്നറിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 6-4, 7-6 (74). ആദ്യ രണ്ട് സെറ്റുകളും അനായാസം ജോക്കോവിച്ച് നേടി. മൂന്നാം സെറ്റിലെ വിജയം ടൈബ്രേയ്ക്കര്‍ വരെ നീണ്ടു. സമാനമായിരുന്നു സെമിയിലെ അല്‍കാരാസിന്റെ വിജയവും. റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനെ ഏകപക്ഷീയമായി തോല്‍പ്പിച്ചാണ് സ്പാനിഷ് താരം ഫൈനലിലെത്തിയത്. സ്‌കോര്‍ 6-3, 6-3, 6-3.

36 കാരനായ ജോക്കോവിച്ചിന് ഇത് 35-ാം ഗ്രാന്റ്സ്ലാം ഫൈനലാണ്. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കളിക്കുന്ന താരമെന്ന റെക്കോര്‍ഡുമായാണ് സെര്‍ബിയന്‍ താരം എത്തുന്നത്. ഇത്തവണ 24-ാം ഗ്രാന്റ്സ്ലാമാണ് ജോക്കോവിച്ചിന്റെ ലക്ഷ്യം. നിലവില്‍ ഏഴ് വിംബിള്‍ഡണ്‍ കിരീടമാണ് ജോക്കോവിച്ചിന് സ്വന്തമായിട്ടുള്ളത്. ഇത്തവണ ജയിച്ചാല്‍ എട്ട് വിംബിള്‍ഡണ്‍ എന്ന റോജര്‍ ഫെഡററുടെ റെക്കോര്‍ഡിന് ഒപ്പമെത്താം. 2018 മുതല്‍ വിംബിള്‍ഡണിന് ജോക്കോവിച്ച് അല്ലാതെ മറ്റൊരു ചാമ്പ്യനില്ല.

അതേസമയം വിംബിള്‍ഡണിലെ ആദ്യ കിരീടവും രണ്ടാം ഗ്രാന്‍ഡ്സ്ലാമും ലക്ഷ്യമിട്ടാണ് അല്‍കാരാസ് റാക്കറ്റേന്തുന്നത്. കഴിഞ്ഞ വര്‍ഷം നോര്‍വേ താരം കാസ്പര്‍ റൂഡിനെ തോല്‍പിച്ച് യുഎസ് ഓപ്പണ്‍ നേടിയാണ് ഒന്നാം സീഡ് സ്പാനിഷുകാരന്‍ തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com