ലണ്ടൻ: വിംബിൾഡൺ വനിതാ സിംഗിൾസിൽ ചെക്ക് റിപ്പബ്ലിക്ക് താരം മാർകേറ്റ വാന്ദ്രസോവയ്ക്ക് ചരിത്രവിജയം. ടുണീഷ്യയുടെ ഒൻസ് ജാബറിനെ തോൽപ്പിച്ചാണ് വാന്ദ്രസോവ ആദ്യമായി വിംബിൾഡൺ ഉയർത്തിയത്. ഇതാദ്യമായാണ് സീഡില്ലാതെ എത്തിയ ഒരാൾ വിംബിൾഡൺ കിരീടം സ്വന്തമാക്കുന്നത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വാന്ദ്രസോവയുടെ വിജയം. സ്കോർ 6-4, 6-4.
കരിയറിലെ ഏറ്റവും വേദനിപ്പിക്കുന്ന തോൽവി എന്നാണ് മത്സരഫലത്തോട് ഒൻസ് ജാബർ പ്രതികരിച്ചത്. എങ്കിലും താൻ വിട്ടുകൊടുക്കില്ല. ഒരിക്കൽ താൻ ഗ്രാൻ്റ് സ്ലാം കിരിടീം സ്വന്തമാക്കും. തനിക്ക് ഇത് മികച്ച ടൂർണ്ണമെന്റായിരുന്നുവെന്നും ഒൻസ് ജാബർ പ്രതികരിച്ചു. ടൂർണ്ണമെന്റിലെ വിജയിയായ വാന്ദ്രസോവയെ അഭിനന്ദിക്കാനും ജാബർ മറന്നില്ല. വാന്ദ്രസോവ മികച്ച താരമെന്നും ജാബർ വ്യക്തമാക്കി.
നിലവിലത്തെ വിംബിൾഡൺ ചാമ്പ്യൻ എലേന റൈബാക്കിനയെ ഉൾപ്പടെ തോൽപ്പിച്ചാണ് ജാബർ ഫൈനലിലേക്ക് മുന്നേറിയത്. എന്നാൽ കലാശപ്പോരാട്ടം തീർത്തും ഏകപക്ഷീയമായി മാറുകയായിരുന്നു. ഓപ്പൺ യുഗത്തിൽ വിംമ്പിൾഡൻ കിരീടം നേടുന്ന ആദ്യ സീഡില്ലാ താരമെന്ന റെക്കോർഡും വാന്ദ്രസോവ സ്വന്തമാക്കി.