ലണ്ടൻ: വിംബിൾഡൺ ടെന്നിസ് ടൂർണ്ണമെന്റിൽ നൊവാക് ജോക്കോവിച്ച് - കാർലോസ് അൽകാരാസ് ഫൈനൽ. സെമിയിൽ ജാനിക് സിന്നറിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ജോക്കോവിച്ച് തോൽപ്പിച്ചത്. സ്കോർ 6-3, 6-4, 7-6 (7-4). ആദ്യ രണ്ട് സെറ്റുകളും അനായാസം ജോക്കോവിച്ച് നേടി. മൂന്നാം സെറ്റിലെ വിജയം ടൈബ്രേയ്ക്കർ വരെ നീണ്ടുവെന്ന് മാത്രം. സമാനമായിരുന്നു സെമിയിലെ അൽകാരാസിൻ്റെ വിജയവും. ഏകപക്ഷീയമായി മത്സരം ജയിച്ച് അൽകാരാസ് ഫൈനലിൽ കടന്നു. സ്കോർ 6-3, 6-3, 6-3.
36 കാരനായ ജോക്കോവിച്ചിന് ഇത് 35-ാം ഗ്രാൻ്റ്സ്ലാം ഫൈനലാണ്. ഇതിനുമുമ്പ് ആർക്കും 35 ഗ്രാന്റ്സ്ലാം ഫൈനലുകൾ കളിക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തവണ 24-ാം ഗ്രാൻ്റ്സ്ലാമാണ് ജോക്കോവിച്ചിന്റെ ലക്ഷ്യം. നിലവിൽ ഏഴ് വിംബിൾഡൺ കിരീടമാണ് ജോക്കോവിച്ചിന് സ്വന്തമായിട്ടുള്ളത്. ഇത്തവണ ജയിച്ചാൽ എട്ട് വിംബിൾഡൺ എന്ന റോജർ ഫെഡററുടെ റെക്കോർഡിന് ഒപ്പമെത്താം. 2018 മുതൽ വിംബിൾഡണിന് ജോക്കോവിച്ച് അല്ലാതെ മറ്റൊരു ചാമ്പ്യനില്ല.
വിംബിൾഡണിൻ്റെ മുമ്പ് കാർലോസ് അൽകാരാസ് പറഞ്ഞ വാക്കുകൾ ഓർക്കുക. വിംബിൾഡണിൽ ഇത്തവണ വിജയസാധ്യത കൂടുതൽ ജോക്കോവിച്ചിനാണ്. താൻ ജോക്കോയ്ക്കൊപ്പം ഫൈനൽ കളിക്കും. ഫൈനൽ ജയിക്കാൻ പൂർണ്ണ ശ്രമം നടത്തുമെന്നും ലോക ഒന്നാം നമ്പർ താരം പറഞ്ഞു. കാർലോസിൻ്റെ പ്രവചനം കിറുകൃത്യം. ഇനി ഫൈനൽ. വിംബിൾഡണിൽ ആദ്യമായി അൽകാരാസ് മുത്തമിടുമോ ? അതോ ജോക്കോവിച്ച് തൻ്റെ മേധാവിത്തം തുടരുമോ ? ഞായറാഴ്ച വരെ കാത്തിരിക്കാം.