ലണ്ടൻ: ആഷസിന് പിന്നാലെ വിംബിൾഡൺ ടെന്നിസ് ടൂർണമെൻ്റിലും ജസ്റ്റ് സ്റ്റോപ്പ് ഓയിൽ സംഘടനയുടെ പ്രതിഷേധം. ഗ്രിഗർ ദിമിത്രോവ് - ഷൂ ഷിമാബുക്കുറോ മത്സരത്തിനിടെയാണ് പ്രതിഷേധം ഉണ്ടായത്. പ്രതിഷേധക്കാർ ഓറഞ്ച് നിറത്തിലുള്ള കടലാസുകൾ ഗ്രൗണ്ടിലേക്ക് എറിഞ്ഞു. കാത്തി ബോൾട്ടർ - ഡാരിയ സാവിലെ മത്സരത്തിനിടയിലും സമാന സംഭവമുണ്ടായി.
എണ്ണ, ഗ്യാസ്, കൽക്കരി പ്രൊജക്ടുകൾക്ക് ബ്രിട്ടീഷ് സർക്കാർ അനുമതി നൽകുന്നതിനെതിരെ പ്രതിഷേധിക്കുന്ന സംഘടനയാണ് ജസ്റ്റ് സ്റ്റോപ് ഓയിൽ. ജൂണിൽ ഇംഗ്ലണ്ടിൽ ചൂട് സർവ്വകാല റെക്കോർഡിലെത്തിയെന്ന് പ്രതിഷേധത്തിന് ശേഷം ജസ്റ്റ് സ്റ്റോപ്പ് ഓയിൽ പ്രതികരിച്ചു. ജൂണിൽ 15.8 ഡിഗ്രിയായിരുന്നു ചൂടിൻ്റെ അളവെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി ഓൾ ഇംഗ്ലണ്ട് ക്ലബും അറിയിച്ചു.
ഇംഗ്ലണ്ടിൽ കഴിഞ്ഞ 18 മാസത്തിൽ നിരവധി കായിക മത്സരങ്ങൾക്ക് നേരെയാണ് പരിസ്ഥിതി അനുകൂലികൾ പ്രതിഷേധം നടത്തിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ വിംബിൾഡൺ മത്സരങ്ങൾക്ക് സുരക്ഷ ശക്തമാക്കിയിരുന്നു. വിംബിൾഡണിൽ സമാന സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് പ്രതിഷേധക്കാർ ഗ്രൗണ്ടിൽ കടക്കുകയായിരുന്നു.