ലണ്ടൻ: വിംബിൾഡൺ ടെന്നിസ് ടൂർണ്ണമെന്റിന് സുരക്ഷ ശക്തമാക്കി അധികൃതർ. സമീപകാലത്ത് കായിക മത്സരങ്ങൾക്കിടെ പരിസ്ഥിതി വാദികളുടെ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് നടപടി. പ്രതിഷേധക്കാർ ഓറഞ്ച് പൊടികൾ ഗ്രൗണ്ടിലും കളിക്കാരുടെ നേരെയും വിതറിയിരുന്നു.
മറ്റ് കായിക മത്സരങ്ങളിൽ ഉണ്ടായ സംഭവവികാസങ്ങൾ വിംബിൾഡണിൽ ഉണ്ടാകില്ലെന്ന് അധികൃതർ ഉറപ്പ് നൽകി. സുരക്ഷാ സംവിധാനങ്ങളിൽ പൂർണ്ണ ആത്മവിശ്വാസം ഉണ്ടെന്നും ഇംഗ്ലീഷ് ക്ലബുകളുടെ മുഖ്യ ഭാരവാഹി സാലി ബോൾട്ടൺ പറഞ്ഞു. എല്ലാ വർഷവും നഗരത്തിലെ പൊലീസുമായും മറ്റ് ഏജൻസികളുമായും സുരക്ഷാ ക്രമീകരണങ്ങൾ നടത്തും. ഇത്തവണ പ്രവേശന കവാടങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ ക്രമീകരിച്ചിട്ടുണ്ട്. അകത്തേയ്ക്ക് കയറുന്ന ഓരോത്തരുടെയും ബാഗുകൾ പരിശോധിക്കും. കൂടുതൽ സമയം പരിശോധനകൾക്ക് എടുക്കുന്നതിന്റെ കാരണം ഓരോരുത്തരോടും വിശദീകരിക്കുന്നുണ്ടെന്നും സാലി ബോൾട്ടൺ വ്യക്തമാക്കി. പരിസ്ഥതി സൗഹൃദ സാഹചര്യങ്ങളിലാണ് വിംബിൾഡൺ നടത്തുന്നതെന്ന് അധികൃതർ അവകാശപ്പെട്ടു. ടെന്നിസ് മത്സരങ്ങൾ കാണാൻ എത്തുന്നവർക്ക് മികച്ച അന്തരീക്ഷം ഒരുക്കണമെന്നും സാലി ബോൾട്ടൺ അഭ്യർത്ഥിച്ചു.
ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെയാണ് നേരത്തെ പരിസ്ഥിതി അനുകൂലികളുടെ പ്രതിഷേധം ഉണ്ടായത്. കഴിഞ്ഞ 18 മാസത്തിനിടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഉൾപ്പടെ നിരവധി മത്സരങ്ങൾ പരിസ്ഥിതി അനുകൂലികൾ തടസപ്പെടുത്തിയിരുന്നു. തുടർന്നാണ് വിംബിൾഡണിൽ സുരക്ഷ ശക്തമാക്കാൻ സംഘാടകർ തീരുമാനിച്ചത്.