സന്ദീപ് ശർമ്മ, പരിക്കിൽ നിന്ന് മോചിതനായി കളത്തിൽ തിരിച്ചുവന്നതിന്റെ പിറ്റേ ദിവസം. ഐപിഎൽ പോരാട്ടം മുംബൈ ഇന്ത്യൻസിനെതിരെയാണ്. ബൗളർമാർക്ക് അനുകൂലമായ പിച്ചെന്ന് സന്ദീപ് മനസിലാക്കി. ഇഷാൻ കിഷനെയും സൂര്യകുമാർ യാദവിനെയും പുറത്താക്കി തുടക്കത്തിൽ തന്നെ മുംബൈയ്ക്ക് തിരിച്ചടി നൽകി. അപ്പോഴേയ്ക്കും മുംബൈ നായകൻ ഹാർദ്ദിക്ക് പാണ്ഡ്യ തോൽവി ഉറപ്പിച്ചിരുന്നു. എന്നാൽ തിലക് വർമ്മ അങ്ങനെ കരുതാൻ തയ്യാറായില്ല. ശക്തമായ പോരാട്ടത്തിലൂടെ മുംബൈയെ മികച്ച സ്കോറിലേക്ക് നയിച്ചു. അപ്പോഴതാ സന്ദീപ് വീണ്ടും വന്നിരിക്കുന്നു.
മുംബൈ നിരയുടെ കരുത്തായ തിലക് വർമ്മയെ വീഴ്ത്തി. നന്നായി കളിക്കാൻ സാധ്യതയുള്ള ടിം ഡേവിഡായിരുന്നു അടുത്ത ഇര. ജെറാൾഡ് കോട്സിയെ കൂടെ പുറത്താക്കി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. കട്ടറുകളും സ്ലോവറുകളും മാറി മാറിയെറിഞ്ഞു. സന്ദീപിന് മുന്നിൽ മുംബൈ ബാറ്റിങ് നിര കീഴടങ്ങി.
ഇനിയൊരൽപ്പം പഴയ കഥയാണ്. 2016ൽ ഐപിഎൽ തുടങ്ങുന്ന സമയം. ഒരു ടീമിന്റെ ബൗളിംഗ് നിര വിസ്മയം ജനിപ്പിച്ചു. ഭുവന്വേശർ കുമാർ, മുസ്തഫിസൂർ റഹ്മാൻ, ബരീന്ദർ സരൺ, ട്രന്റ് ബോൾട്ട്, ആശിഷ് നെഹ്റ ഒപ്പം സന്ദീപ് ശർമ്മയും. ഈ ബൗളിംഗ് നിരയെ നേരിടുന്ന ബാറ്റർമാരുടെ അവസ്ഥയെന്താവും? പരിതാപകരം. 2016ലെ ഐപിഎല്ലിന് മുമ്പായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാചകമാണിത്. അക്ഷരം പ്രതി ആ വാക്കുകൾ ശരിയായി. ഈ ബൗളിംഗ് സംഘത്തിന്റെ ശക്തി ഉപയോഗിച്ച് 2016ലെ ഐപിഎൽ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. പിന്നാലെ ആ താരങ്ങളിൽ പലരും മറ്റ് ടീമുകളിലേക്കെത്തി.
കായിക ജീവിതത്തിലെ ഉയർച്ചയും താഴ്ചയും ഇവരുടെ ജീവിതത്തിന്റെ ഭാഗമായി. ഈ പഴയ കഥ പറയാൻ ഒരു കാരണമുണ്ട്. ഇക്കൂട്ടത്തിലെ ഒരു താരമാണ് സന്ദീപ് ശർമ്മ. പഞ്ചാബ് കിംഗ്സിൽ കളിതുടങ്ങിയ താരം. പിന്നെ സൺറൈസേഴ്സ് നിരയുടെ ഭാഗമായി. അവിടെ നിന്നും പഞ്ചാബിൽ തിരിച്ചെത്തി. മോശം സമയത്ത് ആർക്കും വേണ്ടാതിരുന്ന താരം. എന്നാൽ അയാളിലെ പ്രതിഭയെ തടയാൻ ആരാലും സാധ്യമായിരുന്നില്ല. അതാണ് രാജസ്ഥാൻ റോയൽസിന്റെ നിർണായക സാന്നിധ്യമായി അയാളെ മാറ്റിയത്.
ഒരു മീഡിയം പേസ് ബൗളർ മാത്രമാണ് സന്ദീപ്. ഒരിക്കലും 140 കിലോ മീറ്റർ സ്പീഡിൽ പന്തെറിയാൻ അയാൾക്ക് കഴിയുമായിരുന്നില്ല. പക്ഷേ മനക്കരുത്തിന് ഏറെ വേഗമുണ്ട്. ബൗളിംഗ് സ്പീഡിൽ വ്യത്യാസം വരുത്തി അയാൾ വിജയത്തിനായി പോരാടും. സന്ദീപ് ശർമ്മയെന്ന പോരാളിയുടെ കഥ തുടരുകയാണ്.