പ്രിയപ്പെട്ട കരൺ, ആ നിമിഷത്തിൽ നിങ്ങളുടെ കഴിവ് തിരിച്ചറിയാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. പരാജയം മാത്രം നേരിടുന്ന ടീം ഒരു വിജയം ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ ദിനേശ് കാർത്തിക്ക് നടത്തിയ ബാറ്റിംഗ് വിസ്ഫോടനങ്ങൾ താങ്കൾ കണ്ടതല്ലേ. ഈഡൻ ഗാർഡനിൽ വിജയം നേടാൻ കാർത്തിക്കിന് കഴിയുമെന്ന് ഞങ്ങൾ കരുതി. അതുകൊണ്ടാണ് താങ്കളുടെ മികവിനേക്കാൾ ഞങ്ങൾ കാർത്തിക്കിനെ ആശ്രയിച്ചത്. സൂര്യകുമാർ യാദവ് പറഞ്ഞതുപോലെ ഞങ്ങൾ താങ്കളിൽ അഭിമാനിക്കുന്നു. കാരണം താങ്കൾ മൂന്ന് തവണ അതിർത്തി കടത്തിയത് മിച്ചൽ സ്റ്റാർക് എന്ന ഐപിഎൽ കോടിപതിയെയാണ്.' റോയൽ ചലഞ്ചേഴ്സിന്റെ ആരാധകര്‍ ഇപ്പോള്‍ ഇങ്ങനെയാണ് പറയുന്നത്.
ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുമാണ് കരൺ ശർമ്മയെന്ന ക്രിക്കറ്ററുടെ രംഗപ്രവേശനം. 2013ൽ സൺറൈസേഴ്സ് ഹൈദരാബാദിലൂടെ ഐപിഎൽ കളിച്ചു തുടങ്ങി. അതിവേഗം ബാറ്റർമാരുടെ ബഹുമാനം നേടിയ താരം. ഒരുപക്ഷേ ഇന്ത്യ കാത്തിരിക്കുന്ന ലെഗ് സ്പിന്നർ കരൺ ആകുമെന്ന് കരുതി. മുൻനിര തകരുമ്പോൾ പലപ്പോഴും ബാറ്റുകൊണ്ടും അയാളുടെ സംഭാവനകൾ ഉണ്ടായിരുന്നു. എങ്കിലും ഇന്ത്യൻ ക്രിക്കറ്റിലേക്ക് ഉയരാൻ അയാൾക്ക് കഴിഞ്ഞില്ല.
ഐപിഎല്ലിൽ ഹാട്രിക് കിരീടം ഏക താരം. ആ റെക്കോർഡാണ് കരണിനെ വ്യത്യസ്തനാക്കുന്നത്. 2016ൽ സൺറൈസേഴ്സ് ഹൈദരാബാദിനൊപ്പവും 2017ൽ മുംബൈ ഇന്ത്യൻസിനൊപ്പവും കരൺ കിരീടം നേടി. 2018ൽ ചെന്നൈ സൂപ്പർ കിംഗ്സ് കപ്പുയർത്തുമ്പോഴും ഈ ലെഗ് സ്പിന്നറുടെ സാന്നിധ്യമുണ്ടായി. പലപ്പോഴും പരിമിതമായ അവസരങ്ങളിൽ അയാൾ ഒതുങ്ങിപ്പോയി. ഇപ്പോൾ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ചെയ്യുന്നതും അതുതന്നെയാണ്. ഒരു മികച്ച സ്പിന്നർ ഇല്ലാത്ത ടീമാണ് ബെംഗളൂരു. പക്ഷേ കരണിന്റെ പ്രതിഭയെ കഴിഞ്ഞ മത്സരത്തോടെ അവർ തിരിച്ചറിഞ്ഞിട്ടുണ്ടാവും.