ഗുജറാത്ത് ടൈറ്റൻസിൽ ശുഭ്മൻ‍ ഗില്ലിന്റെ നായക ദിനങ്ങൾ; ഇന്ത്യൻ ക്രിക്കറ്റിന്റെയും

ഇത്തവണ ഗുജറാത്ത് ഇറങ്ങുമ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ ഗില്ലിലേക്ക് മാത്രമായിരിക്കും
ഗുജറാത്ത് ടൈറ്റൻസിൽ ശുഭ്മൻ‍ ഗില്ലിന്റെ നായക ദിനങ്ങൾ; ഇന്ത്യൻ ക്രിക്കറ്റിന്റെയും

ഗുജറാത്ത് ടൈറ്റൻസ്. ഐപിഎല്ലിലെ അരങ്ങേറ്റ സീസണിൽ തന്നെ കപ്പടിക്കാൻ ഭാഗ്യം ലഭിച്ച ടീം. അത്രമേൽ ശക്തമായ നിരയുടെ പിൻബലമുണ്ട് ഗുജറാത്തിന്. ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദ്ദിക്ക് പാണ്ഡ്യയെ നായകനാക്കി ആദ്യ സീസണിനിറങ്ങി. ശുഭ്മൻ ഗിൽ, മാത്യൂ വേഡ്, സായി സുദർശൻ, ഡേവിഡ് മില്ലർ എന്നിവർ ബാറ്റിംഗ് വെടിക്കെട്ടിനുണ്ടായിരുന്നു. ഹാർദിക്ക് പാണ്ഡ്യയ്ക്കൊപ്പം റാഷിദ് ഖാനും രാഹുൽ തെവാട്ടിയയും ഓൾ റൗണ്ടർമാരായി ഉയർന്നു. മുഹമ്മദ് ഷമി, ലോക്കി ഫെർഗൂസൺ, അൽസാരി ജോസഫ് എന്നിവർ പന്തുകൊണ്ട് മായാജാലം കാട്ടി.

അനായാസമായിരുന്നു ഗുജറാത്തിന്റെ പ്ലേ ഓഫ് പ്രവേശനം. 14 മത്സരങ്ങളിൽ 10ലും ജയം. ഓരോ മത്സരത്തിലും ആരെങ്കിലും ഒരാൾ ഫോമിലേക്കുയരുമെന്നതായിരുന്നു ഗുജറാത്തിന്റെ പ്രത്യേകത. മുൻനിര തകർന്നപ്പോൾ ഗുജറാത്ത് തോറ്റെന്ന് കരുതിയവർക്ക് തെറ്റി. രാഹുൽ തെവാട്ടിയയും റാഷിദ് ഖാനും എത്രയോ മത്സരങ്ങൾ ജയിപ്പിച്ചു. ഒടുവിൽ ഫൈനലിൽ രാജസ്ഥാൻ റോയൽസിനെ അനായാസം കീഴടക്കി ഹാർദ്ദിക്ക് പാണ്ഡ്യയും സംഘവും കിരീടമുയർത്തി.

രണ്ടാം സീസണിൽ കെയ്ൻ വില്യംസണെയും മോഹിത് ശർമ്മയെയും ടീമിലെത്തിച്ച് ഗുജറാത്ത് ശക്തി കൂട്ടി. പക്ഷേ പരിക്കേറ്റതോടെ വില്യംസൺ ഒരു മത്സരത്തിന് ശേഷം മടങ്ങി. എങ്കിലും ആദ്യ സീസണിന്റെ ആവർത്തനമുണ്ടാക്കാൻ ഹാർദ്ദിക്കിനും സംഘത്തിനും കഴിഞ്ഞു. ഇത്തവണയും 14 മത്സരങ്ങളിൽ 10ലും ജയിച്ച് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. പക്ഷേ ഒരു തിരിച്ചടി ഗുജറാത്തിനെ കാത്തിരിപ്പുണ്ടായിരുന്നു. ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സായിരുന്നു എതിരാളികൾ. ഗുജറാത്ത് നാലിന് 214 എന്ന കൂറ്റൻ ടോട്ടൽ ഉയർത്തി. മഴ നിയമത്തിൽ ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറിൽ 171 ആയി നിശ്ചയിച്ചു. അവസാന പന്തിൽ രവീന്ദ്ര ജഡേജയുടെ സിക്സ് ഗുജറാത്തിന്റെ രണ്ടാം കിരീട മോഹങ്ങൾ തല്ലിക്കെടുത്തി. ചെന്നൈ വിജയം ആഘോഷിച്ചു. എങ്കിലും രണ്ടാം തവണയും ഫൈനലിൽ എത്താൻ കഴിഞ്ഞത് ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎല്ലിലെ കരുത്താർന്ന സംഘമാക്കി മാറ്റി.

ഐപിഎല്ലിന്റെ 17-ാം പതിപ്പിൽ ഒരു മാറ്റവുമായാണ് ഗുജറാത്ത് ഇറങ്ങുന്നത്. ഹാർദ്ദിക്ക് പാണ്ഡ്യയെന്ന നായകൻ ഇത്തവണ ഗുജറാത്തിനൊപ്പം ഇല്ല. പഴയ തട്ടകമായ മുംബൈയിലേക്ക് ഹാർദ്ദിക്ക് മടങ്ങിപ്പോയി. പകരം ഇന്ത്യൻ ടീമിന്റെ ഭാവി പ്രതീക്ഷ ശുഭ്മൻ ഗില്ലാണ് പുതിയ നായകൻ. ഒപ്പം മുഹമ്മദ് ഷമി ഇല്ലെന്നതും തിരിച്ചടിയാണ്. ഷമിയുടെ അഭാവത്തിൽ മോഹിത് ശർമ്മയ്ക്ക് ജോലി വർദ്ധിക്കും. ഉമേഷ് യാദവിനും കാർത്തിക് ത്യാഗിക്കും ഒപ്പം ഓസ്ട്രേലിയൻ ബിഗ് ബാഷിൽ നിന്ന് സ്പെൻസർ ജോൺസണെയും ഗുജറാത്ത് ഇറക്കിയിട്ടുണ്ട്.

ഹാർദ്ദിക്ക് പാണ്ഡ്യയെന്ന ഓൾ റൗണ്ടറുടെ അഭാവം ഗുജറാത്ത് നിരയിൽ നിഴലിക്കുമെന്ന് ഉറപ്പാണ്. റാഷിദ് ഖാനും രാഹുൽ തെവാട്ടിയയ്ക്കും ആ കുറവ് നികത്താൻ കഴിഞ്ഞേക്കും. എന്തായാലും ഇത്തവണ ഗുജറാത്ത് ഇറങ്ങുമ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ ഗില്ലിലേക്ക് മാത്രമായിരിക്കും. കാരണം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി എത്രത്തോളം മികച്ചതെന്ന് ആ താരത്തിലൂടെ വിലയിരുത്താൻ കഴിയും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com