ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും രാഹുല്‍ ദ്രാവിഡെന്ന ഇതിഹാസം പുറത്തേയ്ക്ക് പോകാനൊരുങ്ങുന്നു എന്നാണ് വാർത്തകൾ. രണ്ട് വര്‍ഷം നീണ്ട കാലയളവില്‍ ഐസിസി കിരീടങ്ങളൊന്നും ദ്രാവിഡ് സ്വന്തം പേരിലാക്കിയിട്ടില്ല. എങ്കിലും മോശം പ്രകടനം നടത്തിയ ചില താരങ്ങള്‍ ബാറ്റിംഗ് വിസ്‌ഫോടനം നടത്തിയത് ഇക്കാലയളവിലായിരുന്നു. അതില്‍ ഏറെ പ്രധാനപ്പെട്ടത് ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയുടെ കരിയറായിരുന്നു. 15 വര്‍ഷമായി വിരാട് കോഹ്‌ലി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിര്‍ണായക സാന്നിധ്യമായിരുന്നു. പക്ഷേ 2019ല്‍ കോഹ്‌ലിയുടെ പ്രകടനം മോശമായി. മൂന്ന് വര്‍ഷത്തോളം ആ ബാറ്റില്‍ നിന്ന് സെഞ്ചുറി പിറന്നില്ല. റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കോഹ്‌ലിയെ വീണ്ടും പ്രാപ്തനാക്കിയത് രാഹുല്‍ ദ്രാവിഡിലെ പരിശീലകനാണ്.
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒന്നര പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയറും രാഹുല്‍ ദ്രാവിഡിന് ഉണ്ടായിരുന്നു. എക്കാലവും ഇന്ത്യന്‍ ടീമിന്റെ വന്‍മതില്‍. മുന്‍നിര തകര്‍ന്നടിഞ്ഞ പല മത്സരങ്ങളിലും എതിരാളികളുടെ ബൗളിംഗ് ആക്രമണം ആ മതിലില്‍ തട്ടി നിന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇതിഹാസമായി തിളങ്ങി നിന്ന കാലത്താണ് ദ്രാവിഡും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നത്.
1973ല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒരു മറാത്ത ബ്രാഹ്‌മണ്‍ കുടുംബത്തിലാണ് ദ്രാവിഡ് ജനിച്ചത്. പിതാവ് ശരത് ദ്രാവിഡിന് ജാമുകളും ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കുകയും ചെയ്യുന്ന വസ്തുക്കളും തയ്യാറാക്കുന്ന ഒരു കമ്പനിയിലായിരുന്നു ജോലി. പില്‍ക്കാലത്ത് ദ്രാവിഡിന്റെ കുടുംബം ബാംഗ്ലൂരിലേക്ക് മാറി. 12-ാം വയസില്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ക്രിക്കറ്റിലേക്ക് കടന്നുവന്നത്. വൈകാതെ കര്‍ണാടകയുടെ ജൂനിയര്‍ ടീമിലെത്തി. 1991ല്‍ കര്‍ണാടക ടീമിലൂടെ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ദ്രാവിഡ് അരങ്ങേറി. അഞ്ച് വര്‍ഷത്തിനപ്പുറം ഇന്ത്യന്‍ ദേശീയ ടീമിലെത്തി.
സൗരവ് ഗാംഗുലിയെന്ന ഇതിഹാസം 131 റണ്‍സുമായി അരങ്ങേറ്റം കുറിച്ച അതേ മത്സരത്തില്‍ രാഹുല്‍ ദ്രാവിഡും ആദ്യമായി ഇന്ത്യയ്ക്കുവേണ്ടി കളിച്ചു. 95 റണ്‍സുമായി അരങ്ങേറ്റത്തില്‍ സെഞ്ചുറിയെന്ന റെക്കോര്‍ഡിനരികെ ദ്രാവിഡ് വീണു. പക്ഷേ പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ കാലമത്രയും ദ്രാവിഡ് ടീമിനൊപ്പം ഉണ്ടായിരുന്നു.
1999ലെ ലോകകപ്പില്‍ ടോപ് സ്‌കോറര്‍ ദ്രാവിഡായിരുന്നു. 2001ല്‍ ചരിത്ര പ്രസിദ്ധമായ കൊല്‍ക്കത്ത ടെസ്റ്റില്‍ വിവിഎസ് ലക്ഷ്മണ്‍-ദ്രാവിഡ് സഖ്യം അഞ്ചാം വിക്കറ്റില്‍ 376 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. തൊട്ടടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റിലും സമാനമായ കൂട്ടുകെട്ട് ഉണ്ടായി. ഇന്ത്യ 85ന് നാല് എന്ന് തകര്‍ന്നപ്പോള്‍ ദ്രാവിഡ് - ലക്ഷ്മണ്‍ സഖ്യം 303 റണ്‍സ് അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. 2003ല്‍ പാകിസ്താനെതിരെ നേടിയ 270 റണ്‍സാണ് ദ്രാവിഡിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
ടെസ്റ്റ് ബാറ്ററെന്ന പരിഹാസങ്ങള്‍ക്ക് ദ്രാവിഡ് ബാറ്റുകൊണ്ട് മറുപടി നല്‍കി. 1999ലെ ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ സൗരവ് ഗാംഗുലിക്കൊപ്പം ദ്രാവിഡ് കൂട്ടിച്ചേര്‍ത്തത് 328 റണ്‍സാണ്. അതില്‍ 145 റണ്‍സ് ദ്രാവിഡിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 2000ത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനൊപ്പം രണ്ടാം വിക്കറ്റില്‍ 331 റണ്‍സ് ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. അന്ന് 153 റണ്‍സെടുത്താണ് ദ്രാവിഡ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. 2003ല്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ 22 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടി ദ്രാവിഡ് ബാറ്റിംഗ് റെക്കോര്‍ഡ് ബുക്കിലേക്ക് ഓടിക്കയറി.
ക്രിക്കറ്റ് കളത്തിനകത്തും പുറത്തും ശാന്തസ്വഭാവക്കാരനായ ദ്രാവിഡിന്റെ കരിയറില്‍ ഏതാനും ചില തെറ്റുകള്‍ സംഭവിച്ചു. ഒരിക്കല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ 194 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ദ്രാവിഡ് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. 2007ല്‍ ദ്രാവിഡ് നായകനായ ടീം ലോകകപ്പില്‍ അമ്പേ പരാജയമായതാണ് കരിയറില്‍ മറ്റൊരു വലിയ തിരിച്ചടി.
2007ല്‍ മോശം പ്രകടനത്തിന്റെ പേരില്‍ ദ്രാവിഡ് ടീമിന് പുറത്തായി. എങ്കിലും ടെസ്റ്റ് ടീമില്‍ നിലനിര്‍ത്തി. പലപ്പോഴും വിദേശ പിച്ചുകളില്‍ കളിക്കാന്‍ യുവതാരങ്ങള്‍ ബുദ്ധിമുട്ടിയപ്പോള്‍ സെലക്ഷന്‍ കമ്മറ്റി ദ്രാവിഡിനെ വിളിച്ചുവരുത്തി.
2012ല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വന്‍മതില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ടെസ്റ്റിലും ഏകദിനത്തില്‍ 10,000 ത്തിലധികം റണ്‍സ്, ടെസ്റ്റില്‍ സച്ചിന് പിന്നിലായി കൂടുതല്‍ റണ്‍സില്‍ രണ്ടാമന്‍ എന്നിങ്ങനെയുള്ള റെക്കോര്‍ഡുകള്‍ ദ്രാവിഡ് സ്വന്തമാക്കിയിരുന്നു. ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ നാലാം സ്ഥാനത്ത് ദ്രാവിഡുണ്ട്.
ഐപിഎല്ലില്‍ നിന്ന് 2015ഓടെ വിരമിച്ച ദ്രാവിഡ് പിന്നീട് ഇന്ത്യന്‍ ജൂനിയര്‍ ടീമിനെ പരിശീലിപ്പിച്ചു. പൃഥി ഷാ, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, റിഷഭ് പന്ത്, ഹനുമ വിഹാരി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഭാവിയുടെ താരങ്ങള്‍ എന്ന പേര് നേടിയ ഒരു കാലമുണ്ടായിരുന്നു. കരിയറിലെ നിര്‍ണായക പ്രകടനത്തിന് ഇവരെല്ലാം നന്ദി പറഞ്ഞത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ വന്മതിലിനോടാണ്. പ്രതിരോധ ക്രിക്കറ്റ് താരം എന്ന വിമർശനങ്ങൾ നേരിട്ട ദ്രാവിഡ് ട്വന്റി 20 കാലത്തിലെ താരങ്ങളെ മികച്ച ബാറ്റർമാരാക്കി മാറ്റി. പക്ഷേ ദ്രാവിഡിൻ്റെ ശിക്ഷണത്തിന് കീഴിൽ നിന്ന് മാറയപ്പോൾ പഠിച്ച പാഠങ്ങള്‍ പലരും മറന്നു.
ഇപ്പോള്‍ പരാജയമറിയാതെ ഇന്ത്യന്‍ ടീം ലോകകപ്പ് ഫൈനലിലെത്തി. പക്ഷേ നിര്‍ഭാഗ്യം ദ്രാവിഡിന്റെ സംഘത്തിന് എതിരായി നിന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ദ്രാവിഡ് ഇല്ലാത്ത കാലമാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ മടങ്ങിയെത്തിയാല്‍ ഒരുപറ്റം മികച്ച യുവതാരങ്ങളെ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയേക്കും.