ലോകചാമ്പ്യൻ പിന്നിട്ടവഴി; നീരജിന്റെ സുവർണ നേട്ടത്തിന് പിന്നിൽ

നീരജ് ചോപ്രയിലൂടെ ആണ് ജാവലിൻ ത്രോ ഇന്ത്യക്കാർ ഇഷ്ടപ്പെട്ടു തുടങ്ങിയത്
ലോകചാമ്പ്യൻ പിന്നിട്ടവഴി; നീരജിന്റെ സുവർണ നേട്ടത്തിന് പിന്നിൽ

ബുഡാപെസ്റ്റിൽ ലോക അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ നീരജ് എറിഞ്ഞ ജാവലിൻ ചെന്ന് പതിച്ചത് 88.17 മീറ്റർ ദൂരെയുള്ള സുവർണ്ണ ലക്ഷ്യത്തിലേക്ക്. ചരിത്രത്തിലാദ്യമായി ലോക അത്‌ലറ്റിക്‌ വേദിയിൽ ഇന്ത്യയ്ക്ക് സുവർണ തിളക്കം. 87.82 മീറ്ററുമായി പാകിസ്ഥാന്‍റെ അര്‍ഷാദ് നദീമിന് മാത്രമാണ് ഇന്ത്യൻ താരത്തിന് കുറച്ചെങ്കിലും വെല്ലുവിളി ഉയർത്താൻ കഴിഞ്ഞത്. 1983 ൽ ആരംഭിച്ച ലോക അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ഇതുവരെ രണ്ട് മെഡൽ മാത്രമാണ് നേടാൻ സാധിച്ചിട്ടുള്ളത്. ഇത്തവണ സ്വർണ തിളക്കം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന കായിക ലോകത്തെ നിരജ് നിരാശരാക്കിയില്ല. 25 വയസ് മാത്രം പ്രായമുള്ള നീരജിലൂടെ ഇന്ത്യ ലോകവേദിയിൽ സ്വർണം അണിഞ്ഞു.

1997 ഡിസംബർ 24. ഹരിയാനയിലെ പാനിപ്പത്തിനടുത്ത് ഖന്ദ്ര ഗ്രാമത്തിൽ നീരജിന്റെ ജനനം. കർഷകനായ സതീഷ്കുമാർ ചോപ്രയും സരോജ് ദേവിയുമാണ് നീരജിന്റെ മാതാപിതാക്കൾ. 11 വയസിൽ 80 കിലോ ശരീരഭാരം. കുട്ടിക്കാലത്ത് കൂട്ടുകാർ കളിയാക്കും വിധത്തിൽ പൊണ്ണത്തടി ഉണ്ടായിരുന്നു നീരജിന്. ബുഡാപെസ്റ്റിൽ നീരജിനെ ലോകചാമ്പ്യനാക്കിയത് അന്നത്തെ അമിതവണ്ണമാണ്.

തടി കുറയ്ക്കാനായി നീരജിനെ ഓട്ടം പരിശീലിപ്പിച്ചു. വീട്ടിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ള പാനിപ്പത്ത് ശിവാജി സ്റ്റേഡിയത്തിലായിരുന്നു വണ്ണം കുറയ്ക്കാൻ നീരജ് എത്തിയത്. ഓട്ടത്തിലൊന്നും നീരജ് താൽപര്യം കാട്ടിയില്ല. സ്റ്റേഡിയത്തിൽ ചിലർ ജാവലിൻ എറിയുന്നതു കണ്ടപ്പോൾ തോന്നിയ ഒരു ആ​ഗ്രഹം. പരിശീലനം ഒന്നുമില്ലാതെ 40 മീറ്റർ ദൂരത്തേയ്ക്ക് നീരജ് ജാവലിൻ എത്തിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ അത് 45 മീറ്ററിലേക്കെത്തി.

ജാവലിൻ ത്രോ താരം ജയ്‌വീർ സിം​ഗിന്റെ കീഴിൽ നീരജിന്റെ ആദ്യ പരിശീലനം. 2012ൽ നീരജ് അണ്ടർ 16 ദേശീയ ചാമ്പ്യനായി. 68.46 മീറ്റർ എറിഞ്ഞു ദേശീയ റെക്കോർഡ് തിരുത്തിയാണ് അന്ന് നീരജിന്റെ സ്വർണ നേട്ടം. 2013 ൽ നടന്ന ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തുകൊണ്ട് അന്താരാഷ്ട്ര വേദിയിലേക്ക് ആദ്യമായി നീരജ് എത്തി. 2015ൽ ദേശീയ ക്യാമ്പിലേക്കു വിളിയെത്തി. 2016ൽ പോളണ്ടിൽ നടന്ന ലോക അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി. ആദ്യമായാണ് അണ്ടർ 20 ലോകചാമ്പ്യൻഷിപ്പിൽ ഒരു ഇന്ത്യൻ താരം സ്വർണം നേടിയത്. 86.48 മീറ്റർ ജാവലിൻ എത്തിച്ചായിരുന്നു നീരജിന്റെ നേട്ടം. അണ്ടർ 20 ലോകചാമ്പ്യൻഷിപ്പിലെ റെക്കോർഡ് ദൂരമാണ് അന്ന് നീരജ് പിന്നിട്ടത്. ഇതോടെ നീരജ് ചോപ്ര എന്ന കായിക താരത്തെ ലോകം കൂടുതൽ ശ്രദ്ധിക്കുവാൻ തുടങ്ങി.

2016ൽ ദക്ഷിണേഷ്യൻ ഗെയിംസിൽ 82.23 മീറ്റർ ജാവലിൻ പായിച്ച് സ്വർണം. 2017ൽ ഏഷ്യൻ അത്‍ലറ്റിക് ചാമ്പ്യൻ. സ്ഥിരതയാർന്ന മുന്നേറ്റങ്ങൾ നീരജിലൂടെ ഒളിംപിക്സ് സ്വർണമെന്ന സ്വപ്നം രാജ്യത്തെ കായിക പ്രേമികളിൽ വളർന്നു തുടങ്ങി. 2021 ൽ ടോക്കിയോയിൽ ഈ സ്വപ്നം യാഥാർത്ഥ്യമായി. 86.65 മീറ്റർ ദൂരം എറിഞ്ഞ് ജാവലിനിൽ ആദ്യമായി ഒരു ഇന്ത്യൻ താരം സ്വർണം അണിഞ്ഞു. ഒളിംപിക്സ് അത്‍ലറ്റിക് വിഭാ​ഗത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണം.

നീരജ് ജാവലിൻ എറിഞ്ഞപ്പോൾ പിന്നീടും നേട്ടങ്ങൾ നിരവധി ഉണ്ടായി. 2023 മെയിൽ ലോക അത്‍ലറ്റിക് റാങ്കിങ്ങിൽ നീരജ് ഒന്നാമതെത്തി. പിന്നാലെ ലുസൈൽ ഡയമണ്ട് ലീ​ഗിൽ സ്വർണം. അതിനുശേഷമുള്ള ചാമ്പ്യൻഷിപ്പുകളിൽ നിന്ന് നീരജ് പിന്മാറി. ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ​ഗെയിംസിലും മികച്ച പ്രകടനം നടത്താനാണ് നീരജ് പിന്മാറിയത്. ആ ശ്രമങ്ങൾക്ക് ഫലം കണ്ടിരിക്കുന്നു. ലോകവേദിയിൽ ഇന്ത്യയുടെ ത്രിവർണ പതാക ഉയർത്തുവാൻ 25 വയസുകാരനായ നീരജിന് കഴിഞ്ഞിരിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com