ആശ അച്ഛന് മകളായിരുന്നു,ആ സ്നേഹത്തെ പരിഹാസങ്ങൾ കൊണ്ട് മുറിവേല്‍പ്പിച്ചത് വിഷമിപ്പിച്ചു:മനോജ് കെ ജയൻ

'അച്ഛനോട് എനിയ്ക്ക് പ്രകടിപ്പിക്കാനോ, പറയുവാനോ കഴിയാതിരുന്ന സ്നേഹം കുടിശ്ശിക തീർത്ത് എനിയ്ക്കുവേണ്ടി പകർന്നുകൊടുത്തത് ആശയാണ്. 15ാം വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട ആശയ്ക്ക് എന്റെ അച്ഛൻ അതിലേറെയായിരുന്നു'
ആശ അച്ഛന് മകളായിരുന്നു,ആ സ്നേഹത്തെ പരിഹാസങ്ങൾ കൊണ്ട് മുറിവേല്‍പ്പിച്ചത് വിഷമിപ്പിച്ചു:മനോജ് കെ ജയൻ

ഭക്തി ​ഗാന മാലയിലൂടെ മലയാള സം​ഗീതാസ്വാദകരുടെ ഇടയിൽ ശ്രീകോവിൽ നട തുറന്ന ​ഗായകൻ കെ ജി ജയന്റെ വിയോ​ഗ വാ‍ർത്ത ഏവരേയും കണ്ണീരിലാഴ്ത്തിയിരുന്നു. സം​ഗീത ലോകത്ത് മറക്കാനാകാത്ത സംഭവനകൾ നൽകി മറഞ്ഞ അദ്ദേഹത്തിന്റെ വേ‍ർപാടിൽ വിങ്ങിപ്പൊട്ടിയ മകൻ മനോജ് കെ ജയനെയും കുടുംബത്തെയും മലയാളി പ്രേക്ഷക‍ർ ഏറെ വേദനയോടെയാണ് കണ്ടത്. അച്ഛൻ്റെ ഓ‍ർമ്മകളെ വീണ്ടും ഓ‍ർത്തുകൊണ്ട് മനോജ് കെ ജയൻ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാണ്.

അച്ഛന്റെ വേർപാടിന് ശേഷം താൻ തിരിച്ചറിഞ്ഞ ശൂന്യതയെ കുറിച്ചും അദ്ദേഹത്തിന് ഇക്കാലയളവിൽ സാധിച്ചെടുത്ത നേട്ടങ്ങളെ കുറിച്ചും നടൻ ഓ‍ർമ്മിക്കുന്നു. ഇതിനിടെ അച്ഛന്റെ വിയോ​ഗ വാ‍ർത്ത അറിഞ്ഞ് ഓടിയെത്തിയ നടന്റെ ജീവിത പങ്കാളി ആശയുടെ വികാര നി‍ർഭരമായ വീഡിയോ പ്രചരിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ ആശയ്ക്കെതിരെ പരിഹാസ കമന്റുകളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇതിനെതിരെയും മനോജ് കെ ജയൻ ശക്തമായി പ്രതികരിച്ചിട്ടുണ്ട്.

ആശ തന്റെ അച്ഛന് മകളായിരുന്നു എന്നും ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്നേഹത്തെപ്പോലും ചിലർ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കിയെന്നും അദ്ദേഹം കുറിച്ചു. ആശയ്ക്കുണ്ടായ നഷ്ടം തിരിച്ചറിയുന്നത് ആശ മാത്രമാണ്. ഇതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാത്തവരാണ് അവളുടെ വേദനയെയും അതിന്റെ ഗൗരവത്തെയും അവഗണിക്കുന്നത്. ആശ സഹനശീലയാണെന്നും കരുണാപൂർവ്വവുമായ സ്നേഹമാണ് നൽകിയിരുന്നത് എന്നും മനോജ് കെ ജയൻ കെ ജെ ജയനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിൽ കുറിച്ചു.

എന്റെ അച്ഛൻ... ഒരായുസ്സു മുഴുവൻ ബലം നൽകുന്ന അമൂല്യമായ ഓർമ്മകളും, ജീവിതത്തിൽനിന്നും ഒരുപാട് പാഠങ്ങളും, മനസ്സിൽ ആഴത്തിലുറച്ച അനുഭവങ്ങളും സമ്മാനിച്ച് കൊച്ചച്ഛന്റെയടുത്തേയ്ക്ക് അച്ഛൻ യാത്രയായി. അച്ഛന്റെ ശാന്തത, ധൈര്യം, കാരുണ്യം എന്നിവ അദൃശ്യമായ ഭാഷയിലൂടെ പറഞ്ഞുതീർത്ത വിജ്ഞാനശകലങ്ങളാണ്. അച്ഛന്റെ നിശ്ശബ്ദതകൾ പോലും അർത്ഥവത്തായ സംവാദങ്ങളായിരുന്നു എന്നത് അച്ഛന്റെ വേർപാടിന്റെ ശേഷമാണ് തിരിച്ചറിയുന്നത്.. അച്ഛൻ ഭാഗ്യവാനായിരുന്നു. നേടാവുന്നതെല്ലാം നേടി.

പദ്മശ്രീ പോലെയുള്ള ദേശീയ ബഹുമതിയും,മറ്റനേകം അംഗീകാരങ്ങളും നേടി, ആഗ്ര ഹിച്ചതുപോലെ ആസ്വദിച്ചു ജീവിച്ചു. പൂർണ്ണായുസ്സോടെ ജീവിച്ചു വിഷ്ണു പാദംപൂകി. മാത്രമല്ല സ്വന്തമായ ശൈലിയിലുള്ള ഈണവും,ആലാപനവും കൊണ്ട് ഭക്തജനമനസ്സുകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന.ഗാനങ്ങളിലൂടെയും ജനമനസ്സുകളിൽ അച്ഛൻ ഓർമ്മിക്കപ്പെടുമെന്നത് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.ശ്രീകോവിൽ നടതുറന്നു എന്ന ഗാനത്തോടെയാണ് ശബരിമലയിൽ ഇന്നും നട തുറക്കുന്നത്. അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എത്രത്തോളം ആദ്ദേഹത്തിന് കിട്ടിയിരുന്നു എന്നത് ഇതിലൂടെ തിരിച്ചറിയുന്നു,വളരെ അഭിമാനിക്കുന്നു.

അച്ഛൻ ജീവിതത്തിൽ പുലർത്തിവന്ന കൃത്യതയും ധൈര്യവും എപ്പോഴും ഞങ്ങളുടെ ജീവിതങ്ങളിൽ പ്രേരണയായി ശേഷിക്കുന്നു. അച്ഛന്റെ കഥകളും പഴയ ഫോട്ടോകളും നോക്കിക്കൊണ്ട് സമയം കഴിക്കുന്നത് ഒരു സന്തോഷകരമായ യാത്രയാണ്. അച്ഛന്റെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകളാണ് അതിലെ പ്രധാനമായ നിധികൾ. ആശയുടെ വരവാണ് എന്റെ ജീവിതത്തിന് അർത്ഥങ്ങൾ ഉണ്ടാക്കിയതെന്ന് നിസ്സംശയം പറയാം. വേണ്ടതറിഞ്ഞു പ്രവർത്തിയ്ക്കാനും,വേണ്ടത്തതിനെ നിസ്സാരമായി തള്ളിക്കളയാനും അവൾക്കുള്ള ശേഷി എന്നെ അതിശയിപ്പിച്ചിട്ടുണ്ട്.ചെറുപ്പത്തിലേ തന്നെ ബന്ധുക്കളുമായി ഇടപഴകാനോ, ബന്ധങ്ങൾ നിലനിർത്തിക്കൊണ്ടുപോകാനോ സമയക്കുറവ് കൊണ്ടു കഴിയാതിരുന്ന എന്റെ പരിമിതിയെ മറികടന്നതും അവളാണ്.

ഞാൻ ചെയ്യേണ്ടത് അതിന്റെ കുറവുകളെല്ലാം തീർത്ത് എനിയ്ക്കുവേണ്ടി ഫോണിലൂടെയും,നേരിട്ടും അവൾ ഓരോരുത്തർക്കും അർഹിക്കുന്ന സ്ഥാനവും,സ്നേഹവും പകർന്ന് ഇന്നും ഇടപെടുന്നുണ്ട്. അച്ഛനോട് എനിയ്ക്ക് പ്രകടിപ്പിക്കാനോ, പറയുവാനോ കഴിയാതിരുന്ന സ്നേഹം കുടിശ്ശിക തീർത്ത് എനിയ്ക്കുവേണ്ടി പകർന്നുകൊടുത്തത് ആശയാണ്. 15 വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട ആശയ്ക്ക് എൻറെ അച്ഛൻ അതിലേറെയായിരുന്നു ,അവളുടെ കളിതമാശകളും,പരിചരണവും,സ്നേഹപൂർണമായ ശാസനകളുമാണ് അച്ഛന്റെ ആരോഗ്യത്തിന്റെയും, സന്തോഷത്തിന്റെയും കാരണം.അതൊരിയ്ക്കലും ഏതാനും വാക്കുകൾകൊണ്ട് ഫലിപ്പിക്കാനാവുന്നതല്ല. എന്തിലും പരിഹാസവും, പുശ്ചവും കാണുന്ന, എന്തിനെയും വിമർശിക്കുന്ന മനസ്സുള്ള ബന്ധങ്ങളുടെ വിലയും ഊഷ്മളതയും മനസ്സിലാവാത്ത ഒരു വിഭാഗം മനുഷ്യരോട് ഒന്നും പറയുന്നത് കൊണ്ടും ഫലമില്ല. അവൾ ഒരു മരുമകളല്ല എന്റെ കുടുംബത്തിൽ.

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്നേഹത്തെപ്പോലും ചിലർ എങ്ങനെ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി. എന്നാൽ ഇത് ഒരു സഹജമായ, ആഴമുള്ള ബന്ധമാണ്. അവൾക്കുണ്ടായ നഷ്ടം തിരിച്ചറിയുന്നത് അവൾ മാത്രമാണ്. ഇതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാത്തവരാണ് അവളുടെ വേദനയെയും അതിന്റെ ഗൗരവത്തെയും അവഗണിക്കുന്നത്. അവൾ സഹനശീലയും കരുണാപൂർവ്വവുമായ സ്നേഹമാണ് നൽകിയിരുന്നത്. കഴിഞ്ഞ 13 വർഷക്കാലയളവിലെ ഈ പല ചിത്രങ്ങൾക്കും ആ സ്നേഹത്തെ ചൂണ്ടിക്കാണിയ്ക്കാൻ കഴിഞ്ഞേക്കാം.

പ്രധാന മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞു. മരണവാർത്തയറിഞ്ഞും, തുടർന്നുള്ള മരണാനന്തര ചടങ്ങുകൾക്കും എന്റെയും കുടുംബങ്ങങ്ങളുടെയും ദുഃഖം അവരുടെയും കൂടി ദുഃഖമായി കണ്ട് എല്ലാ തിരക്കുകളും മാറ്റിവച്ച് ഞങ്ങളെ സമാശ്വസിപ്പിക്കാൻ വന്നുചേർന്ന അച്ഛനെ ആരാധിക്കുന്ന,അംഗീകരിക്കുന്ന, സ്നേഹിക്കുന്ന എല്ലാ സുമനസ്സുകൾക്കും,എന്റെ എല്ലാ സുഹൃത്തുക്കൾക്കും,ചലച്ചിത്ര-മാധ്യമ-കലാ പ്രവർത്തകർക്കും, അതോടൊപ്പം തന്നെ ഞങ്ങൾ വേദനിയ്ക്കുന്ന സമയത്ത്‌പോലും പരിഹാസശരങ്ങൾ കൊണ്ടു മുറിവേല്പിക്കുകയും,എന്റെ കഠിനാധ്വാനത്തിന്റെ ഫലമായുണ്ടാക്കിയ എറണാകുളത്തെ എൻറെ വീടും മറ്റും ഞാൻ പോലുമറിയാതെ ഓണ്ലൈനിൽ വീതം വച്ചുനല്കിയും,എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചു വാർത്തകൾ സൃഷ്ടിച്ചു കാഴ്ചക്കാരുടെ എണ്ണം കൂട്ടിയ യൂ ട്യൂബ് ചാനലുകൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ഏപ്രിൽ 16-നായിരുന്നു കെ ജി ജയൻ അന്തരിച്ചത്. ജയ-വിജയ സഹോദരന്മാരിൽ പ്രശസ്തനായിരുന്നു അദ്ദേഹവും അദ്ദേഹത്തിന്റെ സം​ഗീതവും. തൃപ്പൂണിത്തുറയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ശ്രീകോവിൽ നട തുറന്നു...., വിഷ്ണുമായയിൽ പിറന്ന വിശ്വ രക്ഷക..., രാധതൻ പ്രേമത്തോടാണോ കൃഷ്ണ... തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ​ഗാനങ്ങൾ. സം​ഗീത ജീവിതത്തിന്റെ 63-ാം വർഷത്തിലേക്ക് കടന്ന അദ്ദേഹം കഴിഞ്ഞ ഡിസംബറിൽ കെ ജി ജയൻ നവതി ആഘോഷിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com