'ആവേശം' കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മനസ് കവർന്നെടുക്കുന്നുണ്ട് ഫഹദ് അവതരിപ്പിച്ച രംഗയുടെ കഥാപാത്രം. ഒരേ സമയം ആളുകളെ വിറപ്പിക്കുന്ന ഗുണ്ടയായും അതേസമയം ചെറിയ കാര്യങ്ങളിൽ വലിയ സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന രംഗ ഒരു റീൽ അഡിക്ട് കൂടിയാണ് എന്ന് സിനിമയിൽ കാണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ റിലീസിന് പിന്നാലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കരിങ്കാളിയല്ലേ.. എന്ന പാട്ടിൽ ഒരുങ്ങിയ രംഗയുടെ ടാലന്റ് ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ കരിങ്കാളി റീലിലെ ഡയറക്ടർ ബ്രില്യൻസ് പ്രേക്ഷകർ കണ്ടെത്തിയിരിക്കുകയാണ്.
ഗുണ്ടാ നേതാവ് രംഗയുടെ ഇൻസ്റ്റാഗ്രം ഐഡി സ്വന്തം പേരിലാണെങ്കിലും ഉപയോഗിച്ചിരിക്കുന്ന പാട്ടിലെ പേരും രംഗയും തമ്മിൽ കണക്ട് ചെയ്തിരിക്കുകയാണ് സോഷ്യൽ മീഡിയ. റീൽ പാട്ടിലെ റിജിനൽ ഓഡിയോ രഞ്ജിത്ത് ഗംഗാധരൻ എന്ന പേരിലാണ്. ഈ രഞ്ജിത്ത് ഗംഗാധരൻ തന്നെയല്ലെ രംഗ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.
മലബാറിൽ അമ്മാവനൊപ്പം ജ്യൂസ് കട നടത്തിയ ചെറുപ്പക്കാരൻ ഗുണ്ടായാകേണ്ടി വന്ന കഥ അംബാൻ സിനിമയിൽ പറയുന്നുണ്ട്. ആ ചെറുപ്പക്കാരന്റെ പേര് എന്തുകൊണ്ട് രഞ്ജിത്ത് ഗംഗാധരൻ എന്നായിക്കൂടാ?. ഗുണ്ടായാകേണ്ടി വന്നപ്പോൾ നാട്ടിലെ തന്റെ ഐഡന്റിറ്റി തന്നെ മാറ്റാൻ വേണ്ടി രഞ്ജിത്ത് ഗംഗാധരൻ എന്ന പേര് ചുരുക്കി രംഗ ആക്കിയതാണെങ്കിലോ? ഇനി അങ്ങനെ ആണെങ്കിൽ തന്നെ സംവിധായകന്റെ ബുദ്ധി അപാരം തന്നെയെന്നാണ് ഇതിനെ ചുറ്റിപ്പറ്റിയുള്ള പ്രതികരണങ്ങൾ. ഏതായാലും യൂട്യൂബ് ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനത്താണ് രംഗയുടെ കരിങ്കാളി റീൽ.