ഡൽഹി: അടുത്തിടെ നടൻ സൽമാൻ ഖാൻ്റെ വസതിക്ക് നേരെയുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൂടി പിടിയിൽ. മുൻപ് പിടിയിലായ വിക്കി ഗുപ്തയുടെ സഹോദരൻ സോനു ഗുപ്തയെയാണ് പിടികൂടിയത്. ആക്രമണത്തിൽ സോനുവും പങ്കാളിയായിരുന്നുവെന്നാണ് പൊലീസ് ദേശീയ മാധ്യമങ്ങളോട് പറയുന്നത്. പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് തങ്ങൾ വീടിന് നേരെ വെടിയുതിർത്തതെന്ന് പ്രതികൾ മൊഴി നൽകിയതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.
അന്വേഷണം തുടരുന്ന സാഹര്യത്തിൽ മുംബൈയിൽ താമസമാക്കിയിരിക്കുന്ന മറ്റു താരങ്ങളുടെയും സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്. ബിഹാറിലെ ചമ്പാരൻ സ്വദേശികളായ ഇവർ ഫെബ്രുവരി 28ന് മുംബൈ സെൻട്രൽ സ്റ്റേഷനിലേക്ക് യാത്രതിരിച്ചതായി മുംബൈ പൊലീസ് പറഞ്ഞു. സൽമാൻ ഖാൻ്റെ ഫാം ഹൗസിൽ നിന്ന് 13 കിലോമീറ്റർ അകലെ റായ്ഗഡിലെ പൻവേൽ നഗരത്തിന് സമീപമാണ് ഇവർ വീട് വാടകയ്‌ക്കെടുത്തത്.
ഏപ്രിൽ രണ്ടിന്, വിക്കി ഗുപ്ത നവി മുംബൈയിലെ ഒരു ഇരുചക്രവാഹന ഏജൻ്റിൽ നിന്ന് 24,000 രൂപയ്ക്ക് സെക്കൻഡ് ഹാൻഡ് മോട്ടോർസൈക്കിൾ വാങ്ങിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, വെടിവയ്ക്കാനുള്ള പിസ്റ്റൾ അവരുടെ ഓപ്പറേറ്റർ മുംബൈയിൽ എത്തിച്ചുകൊടുത്തു. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നിലവാരമുള്ള ആയുധമാണ് ഉപയോഗിച്ചതെന്ന് പൊലീസ് വിലയിരുത്തിയിരുന്നു.
ബൈക്കിന് പിന്നിലിരുന്ന് പാൽ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. വെടിയുതിർത്ത ശേഷം ബാന്ദ്രയിലെ മൗണ്ട് മേരി ചർച്ചിന് സമീപം ബൈക്ക് ഉപേക്ഷിച്ച് ലോക്കൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബോറിവലിയിലേക്ക് പോകുന്ന ലോക്കൽ ട്രെയിനിൽ പ്രതികൾ രക്ഷപെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.