അബ്ദു റഹീമിന്റെ ജീവിതം സിനിമയാക്കുന്നതില്‍ തീരുമാനം എടുത്തിട്ടില്ല: ബ്ലെസി

'ഒരു തിരക്കില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹം ഇതിനെക്കുറിച്ച് സംസാരിച്ചത്. സിനിമയെക്കുറിച്ച് ദീര്‍ഘമായ ചര്‍ച്ച നടന്നിട്ടില്ല'
അബ്ദു റഹീമിന്റെ ജീവിതം സിനിമയാക്കുന്നതില്‍ തീരുമാനം എടുത്തിട്ടില്ല: ബ്ലെസി

കൊച്ചി: സൗദി അറേബ്യയില്‍ ജയില്‍ മോചനം കാത്തുകഴിയുന്ന മലയാളി അബ്ദു റഹീമിന്റെ ജീവിതം സിനിമയാക്കുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് സംവിധായകന്‍ ബ്ലെസി. ബോബി ചെമ്മണ്ണൂര്‍ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ തീരുമാനം അറിയിച്ചിട്ടില്ലെന്നും ബ്ലെസി പ്രതികരിച്ചു. ബോബി ചെമ്മണ്ണൂരില്‍ നിന്നാണ് അബ്ദു റഹീമിനെക്കുറിച്ച് അറിയുന്നതെന്നും ബ്ലെസി പറഞ്ഞു.

'ബോബി ചെമ്മണ്ണൂര്‍ എന്നോട് സംസാരിച്ചുവെന്നത് സത്യമാണ്. ശരിക്കും ആ വിഷയം എന്താണെന്ന് മനസ്സിലാക്കിയിട്ടില്ല. ആടുജീവിതത്തിന്റെ തിരക്കിലായതിനാല്‍ അബ്ദു റഹീമിന്റെ സംഭവത്തെക്കുറിച്ച് അറിഞ്ഞില്ല. സിനിമ ചെയ്യാമെന്നോ ചെയ്യില്ലെന്നോ പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞപ്പോള്‍ അതിനെക്കുറിച്ച് മനസ്സിലാക്കിയെന്നല്ലാതെ മറുപടി പറഞ്ഞിട്ടില്ല', ബ്ലെസി പറഞ്ഞു.

ഒരു തിരക്കില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹം ഇതിനെക്കുറിച്ച് സംസാരിച്ചത്. സിനിമയെക്കുറിച്ച് ദീര്‍ഘമായ ചര്‍ച്ച നടന്നിട്ടില്ല. സ്ഥിരമായി ഒരേ രീതിയിലുള്ള സിനിമ ചെയ്യുന്നതിനോട് താല്‍പര്യം ഇല്ല. ഇതിനെക്കുറിച്ചുള്ള വിയോജിപ്പ് നേരത്തെയും അറിയിച്ചിട്ടുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ പുതിയ നിലപാടില്‍ എത്തുമെന്ന് പറയാന്‍ കഴിയില്ലെന്നും ബ്ലെസി പറഞ്ഞു.

അബ്ദു റഹീമിന്റെ മോചനം സിനിമയാക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ ബ്ലെസിയുമായി നടത്തിയെന്നും പോസിറ്റീവായ മറുപടിയാണ് ലഭിച്ചതെന്നുമാണ് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്. സിനിമയിലൂടെ ലാഭം ആഗ്രഹിക്കുന്നില്ല. ലാഭം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com