മുംബൈ: നടൻ സൽമാൻ ഖാൻ്റെ വസതിക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതികരിച്ച് സഹോദരൻ അർബാസ് ഖാൻ. സലീം കുടുംബം വിഷയം ഗൗരവമായി കാണുന്നില്ല എന്ന തരത്തിൽ തെറ്റായ പ്രചരണങ്ങൾ കേൾക്കുന്നുണ്ടെന്നും എന്നാൽ അതൊന്നും സത്യമല്ലെന്നുമാണ് അർബാസ് ഖാൻ പ്രതികരിച്ചത്. സംഭവത്തിൽ കുടുംബം അസ്വസ്ഥരാണെന്നും അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം സഹകരിക്കുന്നുണ്ടെന്നും അർബാസ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു.
'ബൈക്കിൽ വന്ന അജ്‍ഞാതർ സലിം ഖാൻ കുടുംബത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ഞങ്ങൾ ഞെട്ടലിലാണ്. നിർഭാഗ്യവശാൽ ഞങ്ങളുടെ കുടുംബമാണ് എന്ന പേരിൽ ചിലർ അനാവശ്യ പ്രചരണം നടത്തുന്നു. പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടി ചെയ്യുന്നതാണെന്നും കുടുംബത്തിന് സംഭവത്തിൽ യാതൊരു കുഴപ്പവുമില്ലെന്നും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടു. ഞങ്ങളുടെ കുടുംബത്തിൽ നിന്ന് യാതൊരു വിധത്തിലും മാധ്യമങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന പൊലീസ് അന്വേഷണത്തോട് സഹകരിക്കുന്നുമുണ്ട്. മുംബൈ പൊലീസിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. മാത്രമല്ല, ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാൻ ഞങ്ങളാൽ കഴിയുന്നത് ചെയ്യും. നിങ്ങളുടെ പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി', അർബാസ് കുറിച്ചു.
അതേസമയം, സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജിൽ നിന്നാണ് രണ്ട് പ്രതികളെ പിടികൂടിയതെന്ന് മുംബൈ പൊലീസ് സ്ഥിരീകരിച്ചു. വെടിവയ്പ്പിന് ശേഷം മുംബൈയിൽ നിന്ന് രക്ഷപ്പെട്ട രണ്ട് പ്രതികളെയും ഗുജറാത്തിലെ ഭുജിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കൂടുതൽ അന്വേഷണത്തിനായി ഇവരെ മുംബൈയിലേക്ക് കൊണ്ടുവരുമെന്നും പൊലീസ് വ്യക്തമാക്കി. 14-ന് പുലർച്ചെയാണ് സൽമാൻ ഖാൻ്റെ വസതിക്ക് നേരെ അക്രമികൾ വെടിവച്ചത്. അഞ്ച് റൗണ്ട് വെടിവച്ചതായാണ് പൊലീസ് വ്യക്തമാക്കിയത്. സംഭവത്തെ തുടർന്ന് മഹാരാഷ്ട്ര നവനിർമ്മാൺ തലവൻ രാജ് താക്കറെ സൽമാന്റെ വസതിയിലെത്തിയിരുന്നു.
ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയുടെ നോട്ടപുള്ളികളിൽ 10 അംഗ ഹിറ്റ്‌ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സൽമാൻ ഖാനെന്ന് കഴിഞ്ഞ വർഷം എൻഐഎ വെളിപ്പെടുത്തിയിരുന്നു. സൽമാനെതിരെയുള്ള 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ഭീഷണിക്ക് ആധാരം. വേട്ടയാടൽ ബിഷ്ണോയ് സമൂഹത്തെ വേദനിപ്പിച്ചെന്നാണ് ലോറൻസ് ബിഷ്ണോയ് പറയുന്നത്.