മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്. ഇന്നു പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. അജ്ഞാതനായ ഒരാൾ മോട്ടോർ സൈക്കിളിൽ ബാന്ദ്രയിലെ അദ്ദേഹത്തിന്റെ വീടിനുനേർക്കു വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.
ജയിലിൽക്കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ നോട്ടപുളികളിൽ 10 അംഗ ഹിറ്റ്‌ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സൽമാൻ ഖാനെന്ന് കഴിഞ്ഞവർഷം എൻഐഎ വെളിപ്പെടുത്തിയിരുന്നു. സൽമാനെതിരെയുള്ള 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ഭീഷണിക്ക് ആധാരം. വേട്ടയാടൽ ബിഷ്ണോയി സമൂഹത്തെ വേദനിപ്പിച്ചെന്നാണ് ലോറൻസ് ബിഷ്ണോയി പറയുന്നത്.
ബിഷ്ണോയിയുടെ സംഘത്തിലെ സംപത് നെഹ്റ സൽമാന്റെ ബാന്ദ്ര വസതി നിരീക്ഷിച്ചിരുന്നെന്നും ആക്രമിക്കാൻ തയ്യാറെടുപ്പ് നടത്തിയതായും ബിഷ്ണോയി പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഹരിയാന പൊലീസിന്റെ ദൗത്യസേന നെഹ്റയെ പിടികൂടിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 11ന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ മുംബൈ പൊലീസ് നടന്റെ സുരക്ഷാ വൈ പ്ലസ് കാറ്റഗറിയിലേക്കു മാറ്റി.