പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിന്റെ ആടുജീവിതം മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം തന്നെ അഭിനയ മികവിന് പ്രശംസ ഏറ്റുവാങ്ങുന്ന മറ്റൊരാൾ കൂടിയുണ്ട്, ശാരീരികമായ മാറ്റങ്ങൾ വരുത്തി സിനിമയ്ക്കായി പഠനവും സമയവും മാറ്റിവെച്ച് പൂർണമായും ആടുജീവിതത്തിന് വേണ്ടി നിന്ന പുതുമുഖ നടൻ കെ ആർ ഗോകുൽ. ചിത്രത്തിലെ സുപ്രധാന സീനുകളിൽ ഹക്കീമായി ജീവിച്ച ഗോകുലിന് തിയേറ്ററിൽ കൈയ്യടികളുയർന്നിരുന്നു. ഇപ്പോഴിതാ ഹക്കീം എന്ന തന്റെ കഥാപാത്രത്തിന് ഹോളിവുഡ് താരം ക്രിസ്റ്റ്യൻ ബെയ്‌ലിൻ്റെ മെഷീനിസ്റ്റ് എന്ന സിനിമയിലെ ശാരീരികമായ മാറ്റങ്ങൾ പ്രചോദനമായിട്ടുണ്ടെന്ന് പറയുകയാണ് ഗോകുൽ.
ആടുജീവിതത്തിലെ കഥാപാത്രത്തിനായി തയ്യാറെടുക്കുമ്പോൾ ക്രിസ്റ്റ്യൻ ബെയ്‌ലിന്റെ ഡെഡിക്കേഷൻ തനിക്ക് പ്രചോദനമായി. 2004-ലെ മെഷീനിസ്റ്റ് എന്ന ത്രില്ലർ ചിത്രത്തിലെ ട്രെവർ റെസ്‌നിക് എന്ന ഇൻസോമ്നിക് കഥാപാത്രത്തിനായി ബെയ്ൽ നടത്തിയ ശാരീരികമായ മാറ്റങ്ങൾ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം ദിവസവും വെള്ളവും ഒരു ആപ്പിളും ഒരു കപ്പ് കാപ്പിയും മാത്രം കഴിച്ച് 28 കിലോ ഭാരമാണ് കുറച്ചത്. ബെയ്‌ലിന്റെ പ്രകടനം സിനിമയ്ക്ക് ഒരു കൾട്ട് സ്റ്റാറ്റസ് നൽകിയെന്നും ഗോകുൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഒപ്പം മെഷീനിസ്റ്റിലെ ബെയ്‌ലിന്റെ പ്രശസ്തമായ ചിത്രത്തിന് സമാനമായ പോസിൽ ഒരു ചിത്രവും ഗോകുൽ പങ്കുവെച്ചു.
ഗോകുൽ ആടുജീവിതത്തിനായി നടത്തിയ ട്രാൻസ്ഫോർമേഷനും ആദ്യ സിനിമയുടെ അനുഭവവും സിനിമയിൽ ഏറ്റെടുത്ത വില്ലുവിളികളും തുറന്നു പറയുന്ന വീഡിയോ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആടുജീവിതം എന്ന ഭംഗിയുള്ള യാത്രയിൽ പങ്കുചേരാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ചിത്രത്തിലെ ഹക്കീമിനെ പോലെ തന്നെ ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളുമായി സിനിമയിലെത്തിയ വ്യക്തിയാണ് താനെന്നും ഗോകുൽ വീഡിയോയിൽ പറയുന്നുണ്ട്.
കോഴിക്കോട് ജില്ലയിലെ പൂവാട്ടുപറമ്പിനടുത്ത് പെരുമണ്‍പുറ സ്വദേശിയായ ഗോകുല്‍ നാടകങ്ങളിലൂടെയാണ് സിനിമയിലെത്തുന്നത്. കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്ററി സ്‌കൂളിലും ഗുരുവായൂരപ്പന്‍ കോളേജിലും വിദ്യാര്‍ത്ഥിയായിരിക്കെ കലോത്സവ നാടകങ്ങളില്‍ നിരവധി തവണ നേട്ടങ്ങള്‍ ഗോകുല്‍ കരസ്ഥമാക്കിയിരുന്നു. അന്തരിച്ച, പ്രശസ്ത നാടകപ്രവര്‍ത്തകന്‍ എ ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള കലാജാഥയില്‍ പങ്കെടുത്തുകൊണ്ടിരിക്കവെയാണ് ഗോകുലിന് ആടുജീവിതം സിനിമയിലേക്കുള്ള അവസരം വന്നെത്തുന്നത്.